കാമുകനെ മുഖച്ഛായ മാറ്റി ഭര്‍ത്താവാക്കി; ആള്‍മാറാട്ടം പിടിക്കപ്പെട്ടപ്പോള്‍ ചുരുളഴിഞ്ഞത് കൊലപാതക കഥ

ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനുമായി ജീവിക്കാന്‍ ആസൂത്രിത നീക്കം നടത്തിയ യുവതിയാണ് പിടിയിലായത്. സിനിമയെ തൊല്‍പ്പിക്കുന്ന തരത്തില്‍ കൊലപാതകം നടത്തുകയും കാമുകനെ ഭര്‍ത്താവാക്കി കൂടെ കൊണ്ടുനടക്കുകയുമായിരുന്നു യുവതി.

തെലങ്കാന നഗര്‍കുര്‍നൂല്‍ സ്വദേശികളായ സ്വാതി, കാമുകന്‍ രാജേഷ് എന്നിവരാണ് പ്രതികള്‍. സ്വാതിയുടെ ഭര്‍ത്താവ് സുധാകര്‍ റെഡ്ഢിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ നവംബര്‍ 26നാണ് സംഭവങ്ങളുടെ തുടക്കം .സ്വാതിയും രാജേഷും ചേര്‍ന്ന് കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന സുധാകര്‍ റെഡ്ഢിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം അകലെയുള്ള മെയ്‌സമ്മ വനത്തില്‍ എത്തിച്ച് കത്തിച്ചുകളയുകയും ചെയ്തു.

പിന്നീട് സ്വാതി കാമുകനായ രാജേഷിന്റെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മുഖത്ത് ആഡിസ് വീണ് പൊളളലേറ്റെന്ന് ബന്ധുക്കളെ ധരിപ്പിക്കുകയും ചെയ്തു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇത്.

തുടര്‍ന്ന് വികൃതമായ മുഖം ഭര്‍ത്താവിന്റെ രൂപത്തിലാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിക്കും വിധേയമാക്കി. സുധാകര്‍ റെഡിയുടെ ബന്ധുക്കളാണ് ഇതിനായി പണം മുടക്കിയത്.

എന്നാല്‍ പെരുമാറ്റത്തിലും ബന്ധുക്കളുമായി ഇടപഴകുമ്പോഴും സുധാകര്‍ റെഡ്ഡി അസാധാരണമായി പെരുമാറുന്നുവെന്ന് ശ്രദ്ധയില്‍പെട്ട ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.


തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം പിടിക്കപ്പെട്ടത്. വിരലടയാളം പരിശോധിച്ച പൊലീസ് ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജേഷിനെ തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് സുധാകറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ മെയ്സമ്മ വനത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. കാമുകനായ രാജേഷിനോടൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവായ സുധാകര്‍ റെഡ്ഡിയെ കൊലപ്പെടുത്തിയതെന്ന് സ്വാതിയും സമ്മതിച്ചു. ഇരുവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

തെലുങ്കു സിനിമയയായ യെവഡുവിലെ രംഗങ്ങളാണ് പ്രതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. പക്ഷേ സുധാകറായി ആള്‍മാറാട്ടം നടത്തിയതില്‍ രാജേഷിനുണ്ടായ പിഴവ് ഇരുവരെയും കുടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News