ജിഷ വധക്കേസില്‍ അ‍വസാന വാദം പൂര്‍ത്തിയായി; സിബിഐ അന്വേഷണം വേണമെന്ന് അമീറുളിന്‍റെ അഭിഭാഷകന്‍ ആളുര്‍; ശിക്ഷയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് കോടതി

കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂർ ജിഷ വധക്കേസിൽ അവസാനവാദവും പൂര്‍ത്തിയായി. കേസിലെ ഏക പ്രതി അമീറുൾ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപായി കോടതി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി കേള്‍ക്കുകയാണ്.

അതേസമയം പ്രതി അമീറുള്‍ ഇസ്ലാമിന്‍റെ അഭിഭാഷകന്‍ വിചിത്രവാദവുമായി രംഗത്തെത്തി. കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി. ശിക്ഷയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.

കേസിൽ ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് ഇന്നു വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.

പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. വധശിക്ഷ ലഭിക്കാവുന്ന 376 A വകുപ്പ് ഉൾപ്പടെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.

അതേ സമയം പരമാവധി കുറഞ്ഞ ശിക്ഷക്കു വേണ്ടി വാദിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. വിശദമായ വാദം കേട്ട ശേഷം കോടതി ശിക്ഷ പ്രഖ്യാപിക്കും.

ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിനെതിരെ ചുമത്തിയ കൊലപാതകം ,ബലാൽസംഗം, അതിക്രമിച്ച് കടക്കൽ, തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച കേസിലെ പ്രതിക്ക് ലഭിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel