ഡി കമ്പനിയില്‍ പൊട്ടിത്തെറി; ഛോട്ടാ ഷക്കീല്‍ ദാവൂദിനെ ഉപേക്ഷിച്ചു

കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ പാളയത്തിൽ പട. അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ദാവൂദിന്‍റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ ഡി കമ്പനിയില്‍ നിന്ന് വിട്ടുപോയതായി ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കറാച്ചിയില്‍ സമ്പന്നര്‍ താമസിക്കുന്ന ക്ലിഫ്റ്റൻ മേഖലയിൽ ദാവൂദിന്‍റെ സംഘത്തിൽനിന്ന് രക്ഷപ്പെട്ട ഷക്കീൽ, ഒളിസങ്കേതത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ദാവൂദ് നേതൃത്വം നൽകുന്ന അധോലോക സംഘത്തിന്‍റെ പ്രവർത്തനങ്ങളിൽ അടുത്തിടെയായി ഇളയ സഹോദരൻ അനീസ് ഇബ്രാഹിം കൈകടത്തുന്നതിലുള്ള അതൃപ്തിയാണ് ഛോട്ടാ ഷക്കീൽ ഇടയാൻ ഇടയാക്കിയതെന്നാണ് വിവരം.

മൂന്നു പതിറ്റാണ്ടായി ദാവൂദിന്‍റെ അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഛോട്ടാ ഷക്കീലിനെ മറികടന്ന് സംഘത്തിന്‍റെ തലപ്പത്തെത്താൻ അടുത്തകാലത്തായി അനീസ് ഇബ്രാഹിം ശ്രമിച്ചുവരികയായിരുന്നു.

ഇതിനെതിരെ ദാവൂദ് സഹോദരന് മുന്നറിയിപ്പു നൽകിയെങ്കിലും ദാവൂദിന്‍റെ വാക്കുകള്‍ മറികടന്ന് അനീസ് കഴിഞ്ഞ
ദിവസം ഛോട്ടാ ഷക്കീലുമായി വാഗ്വാദത്തിലേർപ്പെട്ടിരുന്നു. ഇതോടെയാണ് ഛോട്ടാ ഷക്കീൽ സംഘം വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തനിക്കൊപ്പമുള്ള അനുയായികളുമൊത്ത് ഒരു പൂർവേഷ്യൻ രാജ്യത്ത് ഷക്കീൽ യോഗം ചേർന്നതായും റിപ്പോർട്ടുകൾ
ചൂണ്ടിക്കാട്ടുന്നു.

ഷക്കീല്‍ വേര്‍പിരിഞ്ഞതോടെ ദാവൂദ് സംഘത്തിന്‍റെ മുംബൈയിലെ പ്രവര്‍ത്തനങ്ങളും മുടങ്ങിയിരിക്കുകയാണ്. മയക്കമരുന്ന്, ഹവാല ഇടപാട്, ക്വട്ടേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഇരുവരുടെയും നിയന്ത്രണം നഷ്ടപ്പെട്ടമട്ടാണ്.

അതേസമയം, ദാവൂദിന്‍റെ സംഘത്തിലെ പടലപ്പിണക്കം ഏതുവിധേനയും പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ എന്ന് ഇന്ത്യൻ ഇന്‍റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

തങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകിവരുന്ന ദാവൂദിന്‍റെ സംഘത്തിലുണ്ടായ വിള്ളൽ, ഇന്ത്യാവിരുദ്ധ നീക്കങ്ങളെ ബാധിക്കുമെന്നാണ് ഐഎസ്ഐയുടെ ആശങ്ക. ഈ പശ്ചാത്തലത്തിലാണ് അനുരഞ്ജന നീക്കങ്ങളുമായി ഐഎസ്ഐയുടെ രംഗപ്രവേശം.

1993ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് ദാവൂദും അനീസും ഛോട്ടാ ഷക്കീലും. ഇന്ത്യയുടെ നോട്ടപ്പുള്ളിയായതോടെ 1980കളിൽ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്കാണ് കടന്നതെങ്കിലും പിന്നീട് പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സ്ഥിരതാമസമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News