അമ്മയുടെ അവിഹിതം കണ്ട മകളെ കഴുത്തറുത്ത് കൊന്നു; ഇളയ മകന്റെ മൊഴി അമ്മയെ കുടുക്കിയത് ഇങ്ങനെ

അമ്മയുടെ അവിഹിത ബന്ധം അച്ഛനോട് പറയുമെന്ന് പറഞ്ഞതിന് ആറ് വയസുകാരിയായ മകളെ പെറ്റമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി.

ദില്ലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അമ്മയുടെ കാമുകന്റെ കത്തിക്കിരയായത്. 29കാരിയായ മുന്നാദേവിയും 23 കാരനായ കാമുകന്‍ സുധീറുമായുള്ള അവിഹിത വേഴ്ച നേരില്‍ കണ്ട കുട്ടിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മകളുടെ കൈകള്‍ കെട്ടിയിട്ട് അമ്മ കൊലപാതകത്തിന് കാമുകന് സൗകര്യമൊരുക്കുകയായിരുന്നു.

പച്ചക്കറി കച്ചവടക്കാരനായ പിതാവ് വീട്ടിലില്ലാതിരുന്ന സമയത്താണ് കാമുകനായ സുധീര്‍ വീട്ടിലെത്തിയത്. സുധീറിനെ സല്‍ക്കരിക്കാനായി അമ്മ മകളെ കടയിലേക്ക് പറഞ്ഞുവിട്ടെങ്കിലും വേഗത്തില്‍ തിരിച്ചെത്തിയ മകള്‍ അമ്മയും സുധീറും കിടക്ക പങ്കിടുന്നത് കാണുകയായിരുന്നു. അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയ കുട്ടിയെ ഇരുവരും ചേര്‍ന്ന് ടെറസില്‍ കൊണ്ടുപോയി കഴുത്തറക്കുകയായിരുന്നു.

പിന്നീട് മകളെ കാണാനില്ലെന്ന് പറഞ്ഞ് ഇളയ മകനൊപ്പം മുന്നാദേവി അടുത്ത വീട്ടില്‍ അന്വേഷണം നടത്തുന്നതിനിടെ കാമുകന്‍ കുട്ടിയുടെ മൃതദേഹം അടുത്ത അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ കൊണ്ടിടുകയായിരുന്നു.

രാത്രി വീട്ടിലെത്തിയ പിതാവ് മകളെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി. വീടിന് പുറത്തും സമീപ പ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് രാത്രി 1.30ഓടെ അടുത്ത അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു.

കൊല്ലപ്പെട്ട മകളെ കൂടാതെ രണ്ട് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്. നീളമുള്ള കുര്‍ത്ത ധരിച്ച ഒരാള്‍ വീട്ടില്‍ വന്നിരുന്നുവെന്ന നാല് വയസുകാരന്റെ മൊഴിയാണ് അമ്മയ്ക്ക് വിനയായത്. ആഭിചാര കര്‍മത്തിനാണ് ഇയാള്‍ വന്നതെന്ന അമ്മയുടെ മൊഴിയില്‍ വിശ്വാസം വരാതെ പൊലീസ് നടത്തിയ വിശദ ചോദ്യം ചെയ്യയിലാണ് അമ്മയുടെ കള്ളി പൊളിഞ്ഞതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഓംവീര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here