‘സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍, വിജയ് മല്യക്ക് എതിരായ പരാമര്‍ശം നീക്കണം’; മലയാള സംവിധായകനോട് സെന്‍സര്‍ ബോര്‍ഡ്; ദുരനുഭവം പങ്കുവച്ച് സുരേഷ് നാരായണന്‍

തിരുവനന്തപുരം: സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍, വിജയ് മല്യക്ക് എതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്.

പുലിജന്മത്തിന്റെ നിര്‍മാതാവ് എംജി വിജയ് നിര്‍മ്മിച്ച് സുരേഷ് നാരായണന്‍ സംവിധാനം ചെയ്ത ഇരട്ടജീവിതം എന്ന സിനിമക്ക് നേരെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്രികാ നീക്കം. സുരേഷ് നാരായണന്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

സ്വതന്ത്ര സിനിമകളെ ഭരണകൂടം ഭയക്കുകയാണെന്നും സുരേഷ് നാരായണന്‍ പറയുന്നു.

സുരേഷ് നാരായണന്‍ പറയുന്നു:

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്ന സര്‍ക്കാര്‍ സംവിധാനവുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ട് ഇടപാടുകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ഈ രണ്ടിടപാടുകളും തരുന്ന പാഠം ഒന്നു തന്നെ.

ആദ്യത്തേത് പ്രിയനന്ദനന്‍ സംവിധാനം ചെയ്ത, സിദ്ധാര്‍ത്ഥ് ഭരതനും Sidharth Bharathan വിനയ് ഫോര്‍ട്ടും Vinay Forrt പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ സ്‌ക്രീനിംഗുമായ് ബന്ധപ്പെട്ടതാണ്. 2015 ലാണ്.

അന്ന് ഒരു സിനിമ സെന്‍സര്‍ ചെയ്യാന്‍ വേണ്ടത് സിനിമയുടെ സെന്‍സര്‍ സ്‌ക്രിപ്റ്റും ഒരു ഡിവിഡിയും. സ്‌ക്രീനിംഗ് ഫീസും തിയറ്റര്‍ വാടകയും CBFC ഫീസും സെന്‍സര്‍ സ്‌ക്രിപ്റ്റ് എഴുത്ത് കൂലിയും എല്ലാം ഉള്‍പ്പെടെ ഏകദേശം 15000 രൂപയായിരുന്നു ചിലവ്.

ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സിലെ ദൃശ്യം തിയറ്ററില്‍ സക്രീനിംഗ് കഴിഞ്ഞ്, സെന്‍സര്‍ കമ്മിറ്റിയും സംവിധായകനും തമ്മിലുള്ള ചര്‍ച്ചയും കഴിഞ്ഞ് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു എന്ന സമാധാനത്തില്‍ ഞങ്ങള്‍ തൃശൂരിലെത്തി.

പിറ്റേന്ന് ഞങ്ങള്‍ സാഹിത്യ അക്കാദമിയിലിരിക്കുമ്പോള്‍ പ്രിയന് CBFC യില്‍ നിന്ന് ഫോണ്‍. സിനിമയില്‍ സിദ്ദാര്‍ത്ഥ് ഭരതന്‍ അവതരിപ്പിക്കുന്ന കഥാപാത്രം, വൈദ്യശാലയിലെ ഒരു പച്ചിലക്കെട്ടിനെ ചൂണ്ടി ചോദിക്കുന്ന ‘ കഞ്ചാല്ലേ ഇത് ?’ എന്ന ചോദ്യത്തിലെ കഞ്ചാവ് എന്ന പദം നീക്കം ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് തരാം എന്നായിരുന്നു റീജിയണല്‍ ഓഫീസര്‍ ഡോ.പ്രതിഭയുടെ സന്ദേശം.

CBFC നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശ മല്ലാതിരുന്നിട്ടും വര്‍ഷാവസാനത്തോടടുത്ത സമയമായതിനാല്‍, ആ വര്‍ഷം തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ വരാവുന്ന പ്രതിസന്ധികളെ ഓര്‍ത്ത് അത് സമ്മതിച്ച് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു പ്രിയന്‍.

അതേ വര്‍ഷം, ഡോ. പ്രതിഭ റീജിയണല്‍ ഓഫീസര്‍ ആയിരിക്കെ തന്നെ, സര്‍ട്ടിഫിക്കറ്റ് ലഭിച്ച മറ്റൊരു സിനിമയാണ് കഞ്ചാവിനെ പ്രമേയപരവും ദൃശ്യപരവുമായി ഉടനീളം അവതരിപ്പിക്കുന്ന ഇടുക്കി ഗോള്‍ഡ്.

CBFC യുമായുള്ള രണ്ടാമത്തെ ഇടപെടല്‍, ഇരട്ട ജീവിതം എന്ന സ്വതന്ത്ര സിനിമയുടെ സംവിധായകന്‍ എന്ന നിലയിലായിരുന്നു.


ഈ രണ്ടു വര്‍ഷത്തിനുള്ളില്‍ CBFC എന്ന സംവിധാനം വളരെയധികം മാറിയിരുന്നു. സെന്‍സര്‍ സ്‌ക്രിപ്റ്റും എന്ന് പൊതുവേ വിളിക്കുന്ന ഡയലോഗ് സ്‌ക്രിപ്റ്റും DVD യും കൊടുത്ത് സെര്‍ട്ടിഫൈ ചെയ്യുന്ന പഴഞ്ചന്‍ രീതികള്‍ മാറി, പുതിയ സാങ്കേതികവിദ്യകള്‍ വന്നു. ഓണ്‍ലൈന്‍ ആണ് നടപടിക്രമങ്ങള്‍.

നിര്‍മാതാവിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് മുതല്‍ ട്രാന്‍സാക്ഷന്‍ Statements വരെ, ആധാര്‍ കാര്‍ഡ് മുതല്‍ PAN വരെ തുടങ്ങി നിര്‍മാതാവിന്റെ ആധാരാടിയാധാരങ്ങള്‍ മുഴുവന്‍ വെബ് സൈറ്റില്‍ കൊടുക്കണം.

DVD യ്ക്ക് പകരം CUBE എന്ന സ്വകാര്യ പ്രദര്‍ശന സംവിധാനത്തില്‍ സിനിമ upload ചെയ്യണം. അതിനു ചിലവ് 50,000 രൂപ. നേരത്തെ ഉണ്ടായിരുന്ന ചെലവ് (15000 രൂപ 2015 ല്‍) ഏകദേശം 47000 രൂപയോളമായി വര്‍ദ്ധിച്ചു. മൊത്തത്തില്‍ ഒരു ലക്ഷം രൂപയോളമാണ് ചെലവ്. വളരെ കുറഞ്ഞ ചിലവില്‍ സിനിമയെടുക്കുന്ന സ്വതന്ത്ര സിനിമാക്കാര്‍ക്ക് കുറച്ചുകൂടുതല്‍ കഷ്ടപ്പെടേണ്ടി വന്നെന്നിരിക്കും. പക്ഷേ ഈ പണി നിര്‍ത്തിപ്പൊയ്‌ക്കോളും എന്ന ഭരണകൂട പ്രതീക്ഷ അസ്ഥാനത്താണ്.

സിനിമ CBFC യ്ക്ക് മുന്നില്‍ സര്‍ട്ടിഫിക്കേഷന് സമര്‍പ്പിക്കുകയും 2017 ഒക്ടോബര്‍ 27 ന് സെര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സെന്‍സര്‍ കമ്മിറ്റി സിനിമ കണ്ട് സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് തരാം എന്ന് എന്നെ അറിയിച്ചു. പക്ഷേ, റീജിയണല്‍ ഓഫീസര്‍ ഒരു ഉപാധി വച്ചു.
വിജയ് മല്യയുടെ പേര് ഒഴിവാക്കണം.

കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലെല്ലാം 2016 Nov. 16ന് നിറഞ്ഞു നിന്ന ഒരു വാര്‍ത്തയാണ് 17500 കോടി രൂപയുടെ വമ്പന്‍മാരുടെ വായ്പകള്‍ SBl എഴുതി തള്ളി എന്നതും അതില്‍ 3000 കോടിയിലധികം രൂപയുടെ വായ്പകള്‍ മദ്യവ്യവസായി വിജയ് മല്യയുടേതാണ് എന്നതും. സിനിമയില്‍ ഒരു ടെലിവിഷന്‍ വാര്‍ത്തയുടെ Audio Overlap ആയി ഈ വിഷയം ചേര്‍ത്തിരുന്നു. അതില്‍ നിന്നാണ് വിജയ് മല്യയുടെ പേര് ഒഴിവാക്കാന്‍ നിര്‍ദ്ദേശം.

എന്നാല്‍ സിനിമയില്‍ വരുത്തേണ്ടുന്നതെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി നിര്‍ദേശിക്കുന്ന തിരുത്തലുകള്‍ എന്ന വെബ് സൈറ്റ് പേജില്‍ യാതൊരു തിരുത്തലുകളും നിര്‍ദ്ദേശിച്ചിരുന്നുമില്ല. റീജിയണല്‍ ഓഫീസറുമായി പല തവണ സംസാരിച്ച് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്നതു പോലെ ചെയ്താല്‍ മതി എന്ന് ധാരണയിലെത്തി.

ഫൈനല്‍ ഡി.വി.ഡി സമര്‍പ്പിച്ച് സെര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ നവംബര്‍ ആദ്യവാരം മുതല്‍ ഡിസംബര്‍ പകുതി വരെ റീജിയണല്‍ ഓഫീസര്‍ പറയുന്ന ദിവസങ്ങളില്‍ CBFC ഓഫീസില്‍ പോയി. ഓരോ പ്രാവശ്യവും റീജിയണല്‍ ഓഫീസര്‍ മറ്റൊരു ദിവസം വരാന്‍ പറയുകയായിരുന്നു .

ഡിസംബര്‍ 20ന് ഓഫീസറോട് ഇനിയും നീണ്ടു പോയാല്‍ ഈ വര്‍ഷത്തെ ചിത്രമായി പരിഗണിക്കപ്പെടില്ല എന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഉടന്‍ അവിടെ നിന്ന് പരിഹാരം വന്നു.
ആ വിജയ് മല്യയുടെ പേര് നീക്കിക്കോളൂ. സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ തരാം.

2017ല്‍ തന്നെ സെന്‍സര്‍ ചെയ്ത ലാഭാധിഷ്ഠിത സിനിമകള്‍ പലതിലും വിജയ് മല്യയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട് എന്ന് അറിയുന്നു. (ഈ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. സുഹൃത്തുക്കളില്‍ നിന്നുള്ള വിവരം മാത്രം.)

സ്വതന്ത്ര സിനിമയെ ഭരണ സംവിധാനങ്ങള്‍ ഭയക്കുന്നതെന്തിന്?

അവയുടെ പ്രമേയപരമായ സത്യസന്ധതയായിരിക്കണം ഒരു കാരണം. സിനിമയുടെ പ്രമേയത്തിന്റെ കാലത്തുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ സ്വതന്ത്ര സിനിമ അയാളപ്പെടുത്തുന്നുണ്ട്.

സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ ഗതിവിഗതികളേയും സ്വതന്ത്ര സിനിമകള്‍ അവയുടെ പ്രമേയ പരിസരമായിത്തന്നെ തെരഞ്ഞെടുക്കാറുണ്ട്. ലാഭാധിഷ്ഠിത സിനിമകളില്‍ കാണാത്ത പ്രമേയപരമായ ഈ സത്യസന്ധതയെ ഭരണകൂടം പേടിക്കുകകയും അതിനെ ആക്രമിക്കുകയും ചെയ്യും.

രണ്ടാമത്തെ കാരണം, ഭരണകൂടം ഇന്ന് വളര്‍ത്തിക്കൊണ്ട് വരുന്ന സാമ്പത്തികവും സാംസ്‌കാരികവുമായ പുതിയ വികസന സങ്കല്പത്തെ സ്വതന്ത്ര സിനിമകള്‍ വെല്ലുവിളിക്കുന്നു എന്നതാണ്.

ഭരണകൂടം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സമൂഹത്തിന്റെ നിര്‍മിതിയില്‍ മുഖ്യപങ്ക് വഹിക്കുന്ന, ഇന്‍ഡസ്ട്രിയ്ക്ക് അകത്ത് നില്‍ക്കുന്ന ലാഭാധിഷ്ഠിത സിനിമകളോട് ഈ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സ്‌നേഹമേ കാണൂ.

സ്വതന്ത്ര സിനിമകളോട് വൈരവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here