കേദലില്‍ നിന്ന് അക്ഷയിലേക്ക്; മയക്കുമരുന്നും യുവത്വത്തിന്റെ ഭ്രാന്തന്‍ പോക്കും ഇനിയെത്ര അമ്മമാരുടെ ജീവനെടുക്കും?

കേദല്‍ ജിന്‍സണെന്ന പേര് നമ്മുടെ ഓര്‍മയില്‍നിന്നും മാഞ്ഞിട്ടില്ല. അമ്മയെയും അച്ഛനെയും സഹോദരിയെയും വലിയമ്മയെയും വെട്ടിനുറുക്കി കഷണങ്ങളാക്കി പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞ ക്രൂരത. ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭീകരമുഖം. കേദല്‍ ജിന്‍സണ്‍. കൊലക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല.

എന്‍ജിനിയറിംഗിന് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോകാന്‍ 18,000രൂപ നല്‍കാത്തതിന്റെ പ്രകോപനത്തില്‍ അമ്മയെ തറയില്‍ തള്ളിയിട്ട്, കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തി കത്തിച്ച മറ്റൊരു മകന്‍ അക്ഷയ്. മൃതദേഹം ഒറ്റക്ക് ചുമന്നുകൊണ്ടുപോയി പറമ്പില്‍ ചപ്പുചവറുകള്‍ക്കിടയില്‍ വച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അമ്മയുടെ മൃതദേഹത്തില്‍ ഒഴിച്ചു. പതുക്കെ തീകൊളുത്തി. മൃതദേഹം കത്തിക്കൊണ്ടിരിക്കേ ഉറ്റസുഹൃത്തിന്റെ ഫോണ്‍ കോള്‍. ഐസ്‌ക്രീം കഴിക്കാന്‍ വരുന്നുവോയെന്ന് ചോദ്യം.

കേള്‍ക്കേണ്ട താമസം ബാക്കിയുണ്ടായിരുന്ന മണ്ണെണ്ണ അമ്മയുടെ മേലേക്കൊഴിച്ചു. അവിടവിടെ ചിതറിക്കിടന്നിരുന്ന വിറകും കൊതുമ്പും കൂടെ എടുത്തിട്ടു. കൈയും കാലും മുഖവും കഴുകി ബൈക്കെടുത്ത് ഐസ്ത്രീം പാര്‍ലറിലേക്ക്. നാലുമണിവരെ സുഹൃത്തുകള്‍ക്കൊപ്പം. പിന്നെ സിനിമക്ക് പോയി.

കൂട്ടുകാര്‍ പിരിയാന്‍ തീരുമാനിച്ചതോടെ അക്ഷയും വീട്ടില്‍ മടങ്ങിയെത്തി. അമ്മയ്ക്ക് തീര്‍ത്ത ചുടലയില്‍ നിന്ന് അപ്പോഴും തീയും പുകയും ഉയര്‍ന്നുകൊണ്ടേയിരുന്നു. ഒരിക്കല്‍ കൂടി അവിടെചെന്ന് ശരീരം മുഴുവന്‍ കത്തിയോയെന്ന് നോക്കിയശേഷം ചുറ്റും ചിതറിക്കിടന്ന വിറകും കൊതുമ്പും അഗ്‌നികുണ്ഠത്തിലേക്ക് വലിച്ചിട്ടശേഷം തൊട്ടടുത്ത കുളിമുറിയില്‍ കയറി കുളിച്ച് വൃത്തിയായി വീട്ടില്‍ കയറി കതകടച്ചു.

സന്ധ്യാ നേരമായതോടെ വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്ക്കുശേഷം അമ്മയുടെ പ്രാണന്‍ പിടഞ്ഞ ഡൈനിംഗ് ഹാളില്‍ അമ്മ തയ്യാറാക്കി വച്ചിരുന്ന ചോറും കറികളും വിളമ്പികഴിച്ചു.

സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോണ്‍ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ കുറ്റബോധമോ വിഷമമോ ഒന്നും തോന്നാതെ ബെഡ് റൂമില്‍ കയറി കിടന്നു. നേരം പുലരുവോളം ബോധമില്ലാതെ ഉറങ്ങി.

ഉണര്‍ക്കമെണീറ്റ അക്ഷയ് വീണ്ടും ബന്ധുക്കളില്‍ പലരേയും വിളിച്ച് അമ്മ അവിടെ ചെന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു. ഹരികൃഷ്ണനെന്ന സുഹൃത്തിനെ വിളിച്ചിട്ട് തനിക്ക് സുഖമില്ലെന്നും ഉടന്‍ വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. ഹരികൃഷ്ണനെത്തിയപ്പോള്‍ കുളിമുറിക്ക് സമീപം എന്തോ കിടക്കുന്നതായും പോയി നോക്കാനും പറഞ്ഞു.

ഹരികൃഷ്ണന്‍ അവിടെ പോയി നോക്കിയശേഷം മൃതദേഹം കത്തിച്ചതാണെന്നും ഉടന്‍ ആരെയെങ്കിലും അറിയിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് അക്ഷയ് അമ്മാവനെ വിളിച്ചിട്ട് അത്യാവശ്യമായും വീടുവരെ വരണമെന്ന് അറിയിച്ചു. അല്‍പ്പസമയത്തിനകം അമ്മാവനും ബന്ധുക്കളുമെത്തിയപ്പോള്‍ അമ്മ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തി.

തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ അക്ഷയിന്റെ മൊഴികളിലെ വൈരുദ്ധ്യവും പെരുമാറ്റത്തിലുണ്ടായ സംശയങ്ങളും ഇയാളെ സംശയനിഴലിലാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തായത്.

മയക്കുമരുന്നിന്‍െ ലഹരിയിലാണ് അക്ഷയ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News