എടിഎം സേവന നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് പൊതുമേഖലാസ്വകാര്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോടാവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
നോട്ട് അസാധുവാക്കലിനുശേഷം എടിഎം ഇടപാടുകള്‍ കുറഞ്ഞതിനെതുടര്‍ന്ന് പരിപാലന ചെലവ് കൂടിയെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം ഇന്റര്‍ബാങ്ക് ഇടപാട് ചെലവും വര്‍ധിച്ചതോടെ നിരക്ക് വര്‍ധന അനിവാര്യമാണെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
അധിക ഇടപാടുകള്‍ക്ക് കൂടുതല്‍ തുക ചുമത്തിയതിനെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ കുത്തനെ കുറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലാഭകരമല്ലാത്ത എടിഎമ്മുകള്‍ മിക്ക ബാങ്കുകളും അടച്ചുപൂട്ടിയിരുന്നു. പണലഭ്യത ഇപ്പോഴും സുഗമമല്ലെന്നും നഷ്ടം സഹിച്ച് എടിഎമ്മുകള്‍ നടത്താന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും എഫ്എസ്എസ് ഡിജിറ്റല്‍ പേയ്‌മെന്റ് പ്രസിഡന്റ് വി ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.
നോട്ട് അസാധുവാക്കലിന് ശേഷം ഈ മേഖലയില്‍ മാത്രം ബാങ്കുകള്‍ക്ക് 400 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ബാലസുപ്രഹ്മണ്യന്‍ പറയുന്നു.
അക്കൗണ്ടുള്ള ബാങ്കിന്റെതല്ലാതെയുള്ള എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ നല്‍കുന്ന ഇടപാടിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷാ സംവിധാനമൊരുക്കുന്നതിനും നോട്ട് അസാധുവാക്കലിനുശേഷം പുതിയ വലിപ്പത്തിലുള്ള നോട്ടുകള്‍ നിറയ്ക്കുന്നതിനുവേണ്ടി എടിഎമ്മുകളിലെ ട്രേകളുടെ വലിപ്പം പരിഷ്‌കരിക്കുന്നതിനും ഭീമമായ തുക ചെലവാക്കേണ്ടിവന്നതായി ബാങ്കുകള്‍ പറയുന്നു.
പുതിയ വലിപ്പത്തിലുള്ള നോട്ടുകള്‍ നിറയ്ക്കുന്നതിനായി ഒരു എടിഎമ്മിനുമാത്രം മൂവായിരം രൂപയിലേറെ ചെലവാണുണ്ടായത്.
പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളുമായി ചര്‍ച്ച ചെയ്ത പെയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിരക്ക് വര്‍ധപ്പിക്കണമെന്ന ആവശ്യവുമായി ആര്‍ബിഐയെ സമീപിച്ചത്. സ്വകാര്യ ബാങ്കുകളില്‍നിന്നാണ് ഈ ആവശ്യം ആദ്യമുയര്‍ന്നത്.
അതേസമയം, വന്‍കിട പൊതുമേഖല ബാങ്കുകള്‍ ഇതിനെതിരെ രംഗത്തെത്തിയതായാണ് സൂചന. ഇത് കനത്ത ബാധ്യത വരുത്തുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here