എംവി ബാലകൃഷ്ണന്‍ സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി; ഇടുക്കിയില്‍ കെകെ ജയചന്ദ്രന്‍ തുടരും

കാസര്‍ഗോഡ്: സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയായി എംവി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 35 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എംവി ബാലകൃഷ്ണന്‍. ഖാദിഗ്രാമ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്.

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ രാഷ്ട്രപതിയില്‍ നിന്ന് രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കയ്യൂര്‍ നാപ്പച്ചാല്‍ സ്വദേശിയാണ്.

കെകെ ജയചന്ദ്രന്‍ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി

കട്ടപ്പന: സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി കെകെ ജയചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. 38 അംഗ ജില്ലാ കമ്മിറ്റിയെയും 27 അംഗ സംസ്ഥാന സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. ഒരാള്‍ ഒഴിവായി.

നിഷാന്ത് പി ചന്ദ്രന്‍, ഫൈസല്‍ മുഹമ്മദ്, വിആര്‍ സജി, എംപി സുനില്‍കുമാര്‍ എന്നിവരാണ് പുതുമുഖങ്ങള്‍. എ രാധാകൃഷ്ണനാണ് കമ്മിറ്റിയില്‍നിന്നും ഒഴിവായത്.

സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗമായ ജയചന്ദ്രന്‍ നിലവില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2001, 2006, 2011 കാലയളവില്‍ ഉടുമ്പന്‍ചോലയില്‍ നിന്നും നിയമസഭയെ പ്രതിനിധീകരിച്ചു.

നിരവധി പട്ടയസമരങ്ങളിലും കര്‍ഷകതോട്ടം തൊഴിലാളി സമരങ്ങളിലും പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ള ജയചന്ദ്രന്‍ (66) വെള്ളത്തൂവല്‍ കുന്നത്ത് കൃഷ്ണന്‍ ജാനകി ദമ്പതികളുടെ മകനായി 1951 ഡിസംബര്‍ 20നാണ് ജനിച്ചത്.

1970ല്‍ വെള്ളത്തൂവല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ കെഎസ്‌വൈഎഫ് ജനറല്‍ സെക്രട്ടറിയായായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം. 1972ല്‍ ദേവികുളം താലൂക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1970ല്‍ പാര്‍ടി അംഗമായി.

തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാല്‍ 72ലും 78 ലും കൊടിയ മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. 1973 ല്‍ സിപിഐഎം അടിമാലി ലോക്കല്‍ സെക്രട്ടറിയായി. 1975 ല്‍ ദേവികുളം താലൂക്ക് ജോയിന്റ് സെക്രട്ടറിയായി ഒളിവില്‍ പ്രവര്‍ത്തിച്ചു. 80 മുതല്‍ രാജാക്കാട് ഏരിയ സെക്രട്ടറി, ദേവികുളം എസ്റ്റേറ്റ് എംപ്‌ളോയീസ് യൂണിയന്‍ പ്രസിഡന്റ്, 1982 ല്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം, തുടര്‍ന്ന് സെക്രട്ടറിയറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1989-95 കാലയളവില്‍ സിഐടിയു ജില്ലാ സെക്രട്ടറിയായി. 1995ലാണ് ആദ്യമായി സിപിഐഎം ജില്ലാ സെക്രട്ടറിയായത്. പിന്നീട് 2012ല്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ കള്ളക്കേസില്‍പ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആക്ടിങ് സെക്രട്ടറിയായി. ഒരുവര്‍ഷം ചുമതല വഹിച്ചു.

2015 ജനുവരിയില്‍ മൂന്നാര്‍ സമ്മേളനത്തില്‍ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സെറിഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ പ്ലാന്റേഷന്‍ ലേബര്‍ ഫെഡറേഷന്‍ പ്രസിഡന്റുമാണ്. ഇപ്പോള്‍ കുഞ്ചിത്തണ്ണിയിലാണ് താമസം. ഭാര്യ: ശ്രീദേവി. മക്കള്‍: നീതു(ദില്ലി), അനന്ത് (തിരുവനന്തപുരം). മരുമക്കള്‍: ഗിരീഷ് (എയര്‍ഫോഴ്‌സ് ജീവനക്കാരന്‍), നബിത (ടെക്‌നോപാര്‍ക്ക്).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News