എരുമേലി പേട്ട തുള്ളല്‍ നടന്നു

പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ നടന്നു. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ട തുള്ളിയത്. അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിച്ചതിലുള്ള സന്തോഷ പ്രകടനമായ പേട്ടതുള്ളല്‍ മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകം കൂടിയാണ്.
ആകാശത്ത്  കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ സമൂഹപ്പെരിയോന്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളിയത്. ദേഹമാസകലം വര്‍ണപ്പൊടി വാരി വിതറിയും ആര്‍പ്പുവിളിച്ചും ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് പേട്ട തുള്ളിയെത്തിയ സംഘത്തിന് എരുമേലി നൈനാര്‍ പള്ളിയില്‍ ജമാആത്ത് ഭാരവാഹികള്‍ സ്വീകരണം നല്‍കി.
സംഘത്തിനൊപ്പം വാവരുടെ പ്രതിനിധിയായി ജമാഅത്ത് ഭാരവാഹി അമ്പലപ്പുഴ സംഘത്തെ എരുമേലി വലിയമ്പലം വരെ അനുഗമിച്ചു . വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട് സംഘത്തിന്റെ പേട്ട തുളളല്‍ ഉച്ചയ്ക്കാണ് തുടങ്ങിയത് . വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം ശബരിമലയ്ക്ക് പോയെന്ന വിശ്വാസമുള്ളതിനാല്‍ ആലങ്ങാട് സംഘം വാവരു പള്ളിയില്‍ കയറിയില്ല.
ചെറിയ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് വലിയ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലേക്കുള്ള പേട്ട തുള്ളലിന് ശേഷം അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ ശബരിമലയിലേക്ക് പോയി. ഇതോടെ ഈയാണ്ടിലെ പേട്ട തുള്ളലിന് സമാപനമായി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here