വനിതാ ടെന്നീസ് സൂപ്പര്‍ താരം സെറീന വില്യംസിന്‍റെ രണ്ടാം ജന്മമാണിത്. പ്രസവശേഷം ജീവന്‍ രക്ഷിക്കാന്‍ നിരവധി ഓപ്പറേഷനുകള്‍ വേണ്ടിവന്നുവെന്ന് വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സെറീന വെളിപ്പെടുത്തി. ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് താന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും 36കാരിയായ ഇതിഹാസ താരം പറയുന്നു.
പൂര്‍ണ ആരോഗ്യവതിയായിരിക്കെയാണ് സെറീന പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായത്. പക്ഷേ പ്രസവസമയമടുത്തതോടെ കുട്ടിയുടെ (അലക്സിയ ഓളിമ്പിയ) ഹൃദയമിടിപ്പ് നേര്‍ത്തതോടെ കുട്ടിയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ അടിയന്തര സിസേറിയന്‍ നടത്താന്‍ നിര്‍ബന്ധിതരായെന്നും സെറീന പറഞ്ഞു. സിസേറിയന്‍ യകരമായിരുന്നു.
ഭർത്താവ് അലക്സിസ് ഒഹാനിയന്‍ പൊക്കിള്‍ക്കൊടി മുറിച്ച് അലക്സിയ ഒളിമ്പിയയെ സെറീനക്ക് സമീപം കിടത്തി. പക്ഷേ സിസേറിയന്‍ കഴിഞ്ഞതോടെ സെറീനയുടെ നില കൂടുതല്‍ വഷളാവുകയായിരുന്നു.
പിറ്റേന്ന് കടുത്ത ശ്വാസതടസം നേരിട്ട സെറീനയുടെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി ഡോക്ടര്‍മാർ കണ്ടെത്തി. അടിയന്തര ശുശ്രൂഷകള്‍ നല്‍കിയെങ്കിലും സെറീന കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് നീങ്ങുകയായിരുന്നു.
കടുത്ത ചുമയുടെ പ്രത്യാഘാതമെന്ന നിലയില്‍ സിസേറിയന്‍ മുറിവുകളില്‍ നിന്ന് വീണ്ടും രക്തം വാര്‍ന്നുതുടങ്ങി. തുടര്‍ന്ന് ഏതാനും അടിയന്തര ശസ്ത്രക്രിയകള്‍ക്ക് സെറീന വിധേയയായി. ഹെമാടോമ സര്‍ജറിക്ക് സിന്നാലെ രക്തം കട്ടപിടിക്കാതിരിക്കാനായി രക്ത ധമനിയില്‍ ഫില്‍റ്ററും ഘടിപ്പിക്കേണ്ടിവന്നു.
ആറ് ദിവസം നീണ്ട അശ്രാന്ത പരിശ്രമത്തെ തുര്‍ന്നാണ് ഡോക്ടര്‍മാര്‍ ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്ന് ഭർത്താവ് അലക്സിസ് ഒഹാനിയന്‍ പറയുന്നു.
തുടര്‍ന്ന് ആറാഴ്ച കിടക്കയില്‍ തന്നെ കഴിയാന്‍ സെറീന നിര്‍ബന്ധിതയായി. ഇക്കാലയളവില്‍ കുട്ടിയുടെ പൂര്‍ണ സംരക്ഷണം ഭര്‍ത്താവ് ഓഹാനിയനായിരുന്നു.
കുട്ടിയെ കാണാനോ ലാളിക്കാനോ കഴിയാത്ത അവസ്ഥ തന്നെ വല്ലാതെ നിരാശപ്പെടുത്തിയെന്നും തന്നെ വിഷാദ രോഗത്തിലേക്ക് നയിച്ചെന്നും സെറീന വെളിപ്പെടുത്തുന്നു.
ഭർത്താവ് അലക്സിസ് ഒഹാനിയന്‍റെയും അമ്മ ഒറാസിനിന്‍റെയും സഹായം ഇക്കാലത്ത് തനിക്ക് പിന്തുണയായെന്നും സെറീന പറയുന്നു. മാസങ്ങള്‍ നീണ്ട വിശ്രമത്തിന് ശേഷം കഴിഞ്ഞ ദിവസം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ സെറീന പ്രദര്‍ശന മത്സരത്തില്‍ മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ യെലേന ഒസ്റ്റപെങ്കോയോട് പരാജയപ്പെട്ടിരുന്നു.
തിങ്കളാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്മാറിയ സെറീന വീണ്ടും കടുത്ത പരിശീലനമാരംഭിച്ചു കഴിഞ്ഞു. ഇരുപത്തിനാലം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന അപൂര്‍വ നേട്ടത്തിനായി.
സെറീനയുടെ കുഞ്ഞിന്‍റെ ചിത്രങ്ങള്‍ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here