കൊച്ചിയിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശികളെന്ന് പൊലീസ് കണ്ടെത്തി. മുഖ്യ സൂത്രധാരൻ നൂർഖാൻ എന്നയാളാണെന്നും പേലീസ് തിരിച്ചറിഞ്ഞു. അറസ്റ്റിലായ മൂന്നുപേരും ബംഗ്ലാദേശിൽ നിന്ന് എത്തിയവരാണ്.
വ്യാജരേഖകളുണ്ടാക്കി പത്ത് വര്‍ഷം മുമ്പാണ് ഇവര്‍ ബംഗാളിൽ താമസമാക്കിയതെന്നും പൊലീസ് കണ്ടെത്തി. പ്രതികളിൽ ചിലർ ബംഗ്ലാദേശിലേക്ക് രക്ഷപെട്ടതായും സൂചനയുണ്ട്.തൃപ്പൂണിത്തുറ പുല്ലേപ്പടി എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ 3 പ്രതികളെ കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബംഗ്ലാദേശികളാണെന്ന് വ്യക്തമായത്. കവർച്ചയുടെ മുഖ്യ സൂത്രധാരൻ നൂർ ഖാൻ എന്നയാളാണ് എന്നും വിവരം ലഭിച്ചു. ഡൽഹിയിൽ തന്നെ തുടരുന്ന ഇയാളെ ഉടൻ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കൊച്ചി പൊലീസ് ബംഗാളിലെത്തി അന്വേഷണം തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് മറ്റ് പ്രതികള്‍ ബംഗ്ലാദേശിലേക്ക് രക്ഷപെട്ടത്. ഇവരെ കണ്ടെത്താൻ ബോർഡർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരുടെ അനുമതിയോടെ ബംഗ്ലാദേശിലേക്ക് പോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. റെയിൽവേ ട്രാക്ക് കേന്ദ്രീകരിച്ചാണ് ഇവര്‍ കവർച്ച നടത്തുന്നത്. ക്യത്യത്തിനു ശേഷം ട്രെയിനിൽ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.
അതേസമയം പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചതായി പൊലീസിന് വ്യക്തമായി. ആക്രി പെറുക്കാനെന്ന പേരിലെത്തിയ ബംഗാളിൽ നിന്നുള്ള സംഘമാണ് സഹായിച്ചതെന്നാണ് വ്യക്തമായത്. ഇവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെയും ചോദ്യം ചെയ്തു വരികയാണ്. കവർച്ച ചെയ്ത സ്വർണാഭരണങ്ങളിൽ ചിലത് ഇവരിൽനിന്നു കണ്ടെടുത്തിരുന്നു. ഡൽഹിയിലെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ അടുത്ത ദിവസം കൊച്ചിയിലെത്തിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here