കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോലഞ്ചേരി സ്വദേശി രഞ്ജിത് ആണ് ജയിലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
എറണാകുളം സബ് ജയിലില്‍ വച്ചാണ് ഇയാള്‍ വിഷം കഴിച്ചത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കേസില്‍ ഇന്ന് വിധി വരാനിരിക്കെയായിരുന്നു സംഭവം. ആത്മഹത്യാശ്രമത്തോടെ വിധി പറയുന്നത് ഈ മാസം 15ലേക്ക് മാറ്റി.
2013 ഒക്ടോബര്‍ 29നായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത. ചോറ്റാനിക്കര സ്വദേശിനിയും കുട്ടിയുടെ അമ്മയുമായ റാണി, കാമുകന്‍ രഞ്ജിത്, സുഹൃത്തായ ബേസില്‍ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നത്.
അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി സ്വന്തം മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ചോറ്റാനിക്കരയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന റാണി പിറ്റേദിവസം കുട്ടിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി.
എന്നാല്‍ റാണിയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. സംഭവം നടക്കുമ്പോള്‍ റാണിയുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ ജയിലിലായിരുന്നു. രഞ്ജിത്തുമായി വര്‍ഷങ്ങളായി അവിഹിതം ഉണ്ടായിരുന്ന റാണിക്കൊപ്പം ഇയാളുടെ സുഹൃത്തായ ബേസിലും സഹോദരന്‍ എന്ന വ്യാജേനയാണ് ഇവിടെ കഴിഞ്ഞിരുന്നത്.
കുട്ടി ലൈംഗിക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉച്ചത്തില്‍ കരഞ്ഞതിനെ തുടര്‍ന്ന് മുഖം പൊത്തിപ്പിടിച്ച് കഴുത്തില്‍ കൈമുറുക്കിയ ശേഷം എറിയുകയായിരുന്നു. പിന്നീട് അമ്മ റാണിയുടെ നിര്‍ദേശമനുസരിച്ചാണ് മൃതദേഹം ആരക്കുന്നത്ത് കുഴിച്ച് മൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here