ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ ഇടപെടല്‍; ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കത്തുനല്‍കും; ശ്രീജിത്തിനോട് അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍.

ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന്റെ പ്രശ്‌നത്തില്‍ സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനോട് അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


2014 മാര്‍ച്ച് 21നാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം.

ശ്രീജിത്തിന്റെ സമരവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെത്തന്നെ നടപടികള്‍ എടുത്തിരുന്നു. സര്‍ക്കാര്‍ ശ്രീജിത്തിന്റെ പരാതിയെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തി. കേസില്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു. 10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നല്‍കി.

കേസ് സിബിഐ അന്വേഷണത്തിനു വിടുകയും ചെയ്തു. എന്നാല്‍ സിബിഐക്ക് കേസ് എടുക്കനാവില്ലെന്നു കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന് തക്ക പ്രാധാന്യം കേസിനു ഇല്ല. കേരളത്തില്‍ നിന്ന് അമിതഭാരമാണ് സിബിഐക്കു വരുന്നത്. അത് കൊണ്ട് അന്വേഷിക്കാന്‍ പറ്റില്ല-ഇതാണ് മറുപടി.

അപൂര്‍വ്വവും അസാധാരണവുമായ ഒരു കേസായി ഇതിനെ കാണുന്നില്ലെന്നാണ് സിബിഐ അറിയിയിച്ചത്. ജോലിഭാരമുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരസിക്കുകയാണെന്ന നിലപാടാണ് സിബിഐ എടുത്തത്.

ശ്രീജിത്തിന്റെ സമരം സംസ്ഥാന സര്‍ക്കാരിനെതിരെ ആണെന്ന് വരുത്താന്‍ കോണ്‍ഗ്രസ്സും യുവ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്യാവുന്നതൊക്കെ ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News