സുപ്രീംകോടതി പ്രതിസന്ധി; പ്രശ്‌നപരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍; ഇന്നും കോടതിയില്‍ അസാധാരണ സംഭവങ്ങള്‍

ദില്ലി: സുപ്രീംകോടതിയില്‍ തര്‍ക്കം തുടരുന്നതിനിടെ ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരും കൂടിക്കാഴ്ച്ച നടത്തി.

കൂടിക്കാഴ്ച്ച നീണ്ടതോടെ സുപ്രീംകോടതി നടപടികള്‍ ആരംഭിക്കുന്നത് പതിനഞ്ച് മിനിറ്റോളം വൈകി. പ്രശ്‌നപരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ബാര്‍ കൗണ്‍സില്‍ പ്രതിനിധികളും പറഞ്ഞു.

വെള്ളിയാഴ്ച്ച് ഉച്ചയ്ക്ക് ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് ശേഷമുള്ള സുപ്രീംകോടതിയുടെ ആദ്യ പ്രവര്‍ത്തിദിനത്തിലും അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്. കോടതി ആരംഭിക്കുന്നതിന് മുമ്പ് പതിവില്‍ നിന്നും വ്യത്യാസമായി സുരക്ഷാ ഉദ്യോഗസ്ഥരേയും രജിസ്ട്രാറേയും ഒഴിവാക്കി എല്ലാ ജസ്റ്റിസുമാരും ഒരുമിച്ചിരുന്നു.

തര്‍ക്കത്തിലുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ചെലമേശ്വര്‍ അടക്കമുളള നാലു ജസ്റ്റിസുമാരും പരസ്പരം കണ്ടു. കൂടിക്കാഴ്ച്ച നീണ്ടതോടെ 10.30ന് ആരംഭിക്കേണ്ട സുപ്രീംകോടതി നടപടികള്‍ പതിനഞ്ച് മിനിറ്റോളം വൈകി. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ഒഴികെ മറ്റാരും സമയത്ത് കോടതി മുറികളിലെത്തിയില്ല.

തര്‍ക്കവിഷയങ്ങളില്‍ ജസ്റ്റിസുമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് പിന്നീട് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സ്ഥീതീകരിച്ചു. പ്രശ്‌നപരിഹാരമായെന്ന് അദേഹം പറഞ്ഞെങ്കിലും ഏതൊക്കെ വിഷയങ്ങളിലാണന്ന് വ്യക്തമാക്കാന്‍ അന്റോണി ജനറല്‍ തയ്യാറായില്ല.

തര്‍ക്കത്തിലുള്ള ജസ്റ്റിസുമാര്‍ സംസാരിച്ച് പ്രശ്‌നപരിഹാര ഫോര്‍മുല രൂപപ്പെടുത്തിയെന്ന് തര്‍ക്കപരിഹാരത്തിനായി ഇടപെട്ട ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനം നടത്തിയറിയിച്ചു. അവരും എങ്ങനെ പരിഹരിക്കപ്പെട്ടു എന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല.

അതേസമയം, ചീഫ് ജസ്റ്റിസിന്റെ ബഞ്ചിലെത്തിയ മുതിര്‍ന്ന് അഭിഭാഷകരായ ആര്‍.പി ലൂതര, കൃഷ്ണമൂര്‍ത്തി എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയ നാലു ജസ്റ്റിസുമാര്‍ക്കെതിരേയും നടപടി വേണമെന്നാവശ്യപ്പെട്ടു.

ദേശവിരുദ്ധ ശക്തികള്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ നടപടി വേണമെന്നായിരുന്നു ആര്‍.പി.ലൂതറയുടെ വാദം. തങ്ങള്‍ ജോലി ചെയ്യുകയാണന്ന് മറുപടി പറഞ്ഞ് മറ്റൊരു കേസിലേക്ക് കടക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്. ജസ്റ്റിസുമാരുടെ അനാരോഗ്യം ചൂണ്ടികാട്ടി സുപ്രീംകോടതി പതിനൊന്നാം നമ്പര്‍ കോടതി ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News