രണ്ട് ദിവസം മുമ്പ് കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. നെടുംപന കുരീപള്ളിയില്‍ ജിത്തു ജോബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പുറകില്‍ അച്ഛന്‍ ജോബിന്റെ കുടുംബത്തിന്റെ വകയായ പറമ്പില്‍ നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവിന്റെ അമ്മ ജയയെ കൊല്ലം എസിപി ജോര്‍ജ് കോശി കസ്റ്റഡിയിലെടുത്തു.അതേ സമയം ഒരാൾ കൂടി കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.
കഴിഞ്ഞ 15 ാം തീയതി മുതലാണ് ജിത്തുവിനെ കാണാനില്ലെന്നു കാട്ടി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത് സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയതിന് ശേഷം ജിത്തു വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ ജയയുടെ മൊഴിയിലുണ്ടായ വൈരുദ്ധ്യമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം കിടക്കുന്ന പറമ്പിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
കത്തിക്കരിഞ്ഞ് വികൃതമായ നിലയിലായിരുന്നു ജഡം. കൈകളും കാലുകളും വെട്ടിമാറ്റിയിരുന്നു.
എന്നാല്‍ ജഡം കിടന്നിരുന്നതിന് ചുറ്റും കത്തിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ മറ്റെവിടെയോ വെച്ച് കത്തിച്ച ശേഷം ജഡം പറമ്പില്‍ കൊണ്ടുവന്നിട്ടതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
ഇക്കാര്യത്തില്‍ 44 കാരിയായ ജയയുടെ സുഹൃത്ത് ഒരു അധ്യാപകന്റെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പൊലീസ് കമ്മീഷണര്‍ ശ്രീനിവാസ് എ സ്ഥലത്ത് എത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here