തന്റെ ജീവന് ഫാഷിസ്റ്റുകളുടെ ഭീഷണിയുണ്ടെന്ന പ്രസ്താവനയുമായി ഗുജറാത്തിലെ തീപ്പൊരി ദലിത് നേതാവ് ജിഗ്നേഷ് മേവാനി എം.എല്‍.എ. രംഗത്തുവന്നു. ആര്.എസ്.എസും ബി.ജെ.പിയും വേണ്ടിവന്നാല്‍ തന്നെ വകവരുത്തുമെന്നും
തന്നെ ഇല്ലാതാക്കാനാണ് നീക്കമെന്നും മേവാനി പറഞ്ഞു.ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ പൊലീസ് നീക്കം നടത്തുന്നതായി വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗുജറാത്തിൽ ബിജെപിക്കു വെല്ലുവിളിയുയർത്തുന്ന യുവനേതാവ് രംഗത്തെത്തിയത്.
‘പ്രവീണ്‍ തൊഗാഡിയയുടെ അതേ വികാരമാണ് എനിക്കും. ആരെ വേണമെങ്കിലും വധിക്കാന്‍ ശേഷിയുള്ളവരാണ് ഫാഷിസ്റ്റ് ശക്തികള്‍. ലഭ്യമായ വിവരപ്രകാരം, ആര്.എസ്.എസും ബി.ജെ.പിയും എങ്ങനെയെങ്കിലും എന്നെ ഇല്ലാതാക്കുമെന്ന് ഉറപ്പാണ്” – മേവാനി പറഞ്ഞു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മേവാനിക്കെതിരെ പ്രചാരണത്തിനിടെ പലതവണ ആക്രമണം നടന്നിരുന്നു.
മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ദലിത് സംഘടനകളും ആവശ്യപ്പെട്ടു. ഇതു കാണിച്ച് വിവിധ സംഘടനകൾ ഗുജറാത്തിലെ ജില്ലാ കലക്ടർമാർക്ക് നിവേദനം നല്കി. സംസ്ഥാനമൊട്ടാകെ ഈ ആവശ്യമുന്നയിച്ച് 30 ഹർജികൾ നല്‍കിയിട്ടുണ്ട്. മേവാനിക്കും ഭീം സേനാ സ്ഥാപകൻ ചന്ദ്രശേഖറിനുമെതിരായ കേസുകൾ പിൻവലിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ചന്ദ്രശേഖർ ദേശ രക്ഷാ നിയമപ്രകാരം ഉത്തർപ്രദേശിൽ ജയിലിലാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here