ബജറ്റിലെ ആരോഗ്യം; പ്രകീര്‍ത്തനങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യമെന്ത്

അമ്പതുകോടി ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനായി പ്രഖ്യാപിച്ച ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയുടെ പേരിലാണ് ഈ വർഷത്തെ കേന്ദ്ര സർക്കാർ ബജറ്റ് ഏറ്റവുമധികം പ്രകീർത്തിക്കപ്പെടുന്നത്. ലോകത്തെതന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യപദ്ധതിയെന്നാണ് ഇതിനെ ഭരണകക്ഷി അനുകൂല മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. വിശദമായി പരിശോധിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ മുൻ ബജറ്റുകളിൽ ചെയ്തിട്ടുള്ളതുപോലുള്ള മറ്റൊരു പ്രചാരണത്തട്ടിപ്പ് മാത്രമാണ് പുതിയ പദ്ധതിയും.

2016ലെ ബജറ്റിലും ഇതേപോലെ ഒരു പ്രഖ്യാപനം ധനമന്ത്രി നടത്തി. നിലവിലുള്ള ആർഎസ്ബിവൈ ഇൻഷുറൻസ് പദ്ധതി അനുസരിച്ച് 30,000 രൂപയുടെ ചികിത്സാനുകൂല്യമാണ് ലഭിക്കുന്നത്. ഇത് ഒരുലക്ഷം രൂപയായി വർധിപ്പിക്കുമെന്നാണ് ധനമന്ത്രി അന്ന് പറഞ്ഞത്. 2016‐17 ബജറ്റിൽ ഇതിലേക്കായി 1500 കോടി മാറ്റിവച്ചു. എന്നാൽ, കേവലം 500 കോടി മാത്രമാണ് ചെലവിട്ടത്. ഒരുലക്ഷം രൂപ കവറേജ് എന്ന വാഗ്ദാനം നടപ്പാക്കാൻ കഴിഞ്ഞതുമില്ല. ഇപ്പോൾ ചികിത്സാനുകൂല്യം അഞ്ചുലക്ഷം രൂപയായി വർധിപ്പിച്ച് 10 കോടി കുടുംബങ്ങൾക്ക്, അതായത് 50 കോടി ജനങ്ങൾക്ക് ലഭ്യമാക്കുമെന്നാണ് അവകാശപ്പെട്ടിട്ടുള്ളത്. അഞ്ചുലക്ഷമെന്നത് കുടുംബത്തിനാണ്, വ്യക്തികൾക്കല്ല എന്നറിഞ്ഞിരിക്കണം. ഇതിലേക്കായി കേവലം 2000 കോടി രൂപ മാത്രമാണ് വകയിരുത്തിയത്.

സാർവത്രിക ആരോഗ്യസേവനം ഉറപ്പാക്കാൻ സർക്കാർ ആരോഗ്യസംവിധാനം കൂടുതൽ വിപുലീകരിക്കേണ്ടതുണ്ട്. ഇൻഷുറൻസ് പദ്ധതികൾ താൽക്കാലികാശ്വാസം ജനങ്ങൾക്ക് നൽകാൻ വേണ്ടിയുള്ള ഹ്രസ്വകാലനടപടി മാത്രമാണ്. മാത്രമല്ല, സ്വകാര്യ ആശുപത്രികളിലെ സേവനങ്ങൾക്ക് സർക്കാർ ഇൻഷുറൻസ് പദ്ധതികളിലൂടെ പണം നൽകുന്നതുവഴി സർക്കാരിന്റെയും ജനങ്ങളുടെയും പണം ലഭ്യമാക്കി സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുന്നതോടൊപ്പം സർക്കാരിന്റെ ആരോഗ്യ മുതൽമുടക്കും വർധിപ്പിക്കേണ്ടതുണ്ട്. എന്നാൽ, അങ്ങനെയൊരു സമീപനമല്ല കേന്ദ്രസർക്കാർ സ്വീകരിച്ചത്.

ഏറ്റവുമധികം സ്വകാര്യവൽക്കരിക്കപ്പെട്ട ആരോഗ്യസംവിധാനമാണ് ഇന്ത്യയിലുള്ളത്. ജനം സ്വന്തം വരുമാനത്തിൽനിന്നാണ് ആരോഗ്യച്ചെലവിന്റെ 87 ശതമാനവും വഹിക്കുന്നത്. മൊത്തം ദേശീയവരുമാനത്തിന്റെ 1.1 ശതമാനം മാത്രമാണ് ആരോഗ്യത്തിനായി സർക്കാർ ചെലവിടുന്നത്. ഇത് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കേവലം 0.9 ശതമാനം മാത്രമായിരുന്നു. ഇടത് പാർടികൾ മൂന്നോട്ടുവച്ച പൊതു മിനിമം പരിപാടിയുടെ ഭാഗമായി ദേശീയ ഗ്രാമീണാരോഗ്യപദ്ധതി (ഇപ്പോൾ ദേശീയ ആരോഗ്യപദ്ധതി) നടപ്പാക്കിയതിനെ തുടർന്നാണ് ആരോഗ്യച്ചെലവ് 1.1 ശതമാനമായി വർധിച്ചത്. എന്നാൽ, എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് ദേശീയ ആരോഗ്യപദ്ധതിക്കുള്ള സംസ്ഥാനവിഹിതം കുറച്ചുകൊണ്ടിരിക്കയാണ്.

എൻഡിഎ സർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ച ദേശീയ ആരോഗ്യനയമനുസരിച്ച് ആരോഗ്യ മുതൽമുടക്ക് ദേശീയവരുമാനത്തിന്റെ മൂന്ന് ശതമാനമായി വർധിപ്പിക്കുമെന്ന് വാഗ്ദാനംചെയ്തു. എന്നാൽ, വലിയ പ്രതീക്ഷ ഉയർത്തിയ വാഗ്ദാനം പാലിക്കുന്നതിൽ ഈ വർഷത്തെ ബജറ്റ് പരാജയപ്പെട്ടു. ആരോഗ്യത്തിനായി 2018‐19ലേക്കായി 52,800 കോടി രൂപയാണ് വകകൊള്ളിച്ചത്. ഇതാകട്ടെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റനുസരിച്ചുള്ള കഴിഞ്ഞവർഷത്തെ ആരോഗ്യവിഹിതമായ 52,550.85 കോടി രൂപയേക്കാൾ കേവലം 2.5 ശതമാനം മാത്രമുള്ള വർധനയാണ്. വിലനിലവാര സൂചികയിലെ വർധനയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഇത്തവണത്തെ ആരോഗ്യവിഹിതം കഴിഞ്ഞ വർഷത്തേക്കാൾ ദേശീയവരുമാന ശതമാനക്കണക്കിൽ വർധിച്ചിട്ടില്ലെന്നുമാത്രമല്ല, കുറഞ്ഞുവെന്ന് വ്യക്തമാണ്.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. പുതിയ പദ്ധതിക്കാവശ്യമായി വരുന്ന ചെലവിന്റെ 40 ശതമാനം സംസ്ഥാനമാണ് വഹിക്കേണ്ടത്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് പുതിയ കേന്ദ്രസർക്കാർ പദ്ധതിയുടെ പ്രത്യാഘാതങ്ങളും കേരള സർക്കാർ സ്വീകരിക്കാൻ പോകുന്ന കരുതൽ നടപടികളും വിശദീകരിച്ചിട്ടുണ്ട്. ആർഎസ്ബിവൈയുടെ ആനുകൂല്യം ഉയർത്തണമെന്ന് കേന്ദ്രസർക്കാരിന് സമർപ്പിച്ച ബജറ്റ് പൂർവ മെമ്മോറാണ്ടത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉയർന്ന ഇൻഷുറൻസ് ആനുകൂല്യം സ്വാഗതംചെയ്തുകൊണ്ട് കേരളത്തിന്റെ ആശങ്കകൾ ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ കിട്ടിയിട്ടുള്ള വിവരമനുസരിച്ച് സോഷ്യോ ഇക്കണോമിക് സെൻസസിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ സ്കീമിന്റെ ഗുണഭോക്താക്കളായ 10 കോടി കുടുംബങ്ങളിൽ സംസ്ഥാനങ്ങളുടെ അർഹത നിശ്ചയിക്കുക. അങ്ങനെ നോക്കുമ്പോൾ പുതിയ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്തിലെ ആർഎസ്ബിവൈയിൽ ഇപ്പോഴുള്ള ഗണ്യമായൊരു വിഭാഗം കുടുംബങ്ങൾ ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് പുറത്തുപോകാനാണ് സാധ്യത. ഇത് കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് വലിയ തിരിച്ചടിയായി മാറാനാണ് സാധ്യത.

പുതിയ കേന്ദ്രപദ്ധതിക്കായി കാത്തുനിൽക്കാതെതന്നെ കേരള സർക്കാർ വിഭാവനംചെയ്യുന്ന സമഗ്ര ആരോഗ്യപരിപാടി ധനമന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. ‘ഇന്ന് ആർഎസ്ബിവൈ പദ്ധതിയിൽ ആനുകൂല്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ ഇൻഷുറൻസ് പ്രിമീയം അടയ്ക്കേണ്ടിവന്നാലും പുതിയ ദേശീയ സ്കീമിൽ ഉൾപ്പെടുത്തുന്നതാണ്. മാത്രമല്ല, നിലവിലുള്ള സ്കീമിൽനിന്ന് അർഹതയുള്ള ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെയും ഉൾക്കൊള്ളിക്കും. ഇതിനുപുറമെ ഇടത്തരക്കാർക്കും മറ്റുള്ളവർക്കും സ്വന്തം നിലയിൽ മുഴുവൻ പ്രിമീയവും അടച്ച് പദ്ധതിയിൽ ചേരുന്നതിനെ പ്രോത്സാഹിപ്പിക്കും. സർവീസ് പെൻഷൻ ഇൻഷുറൻസ് സ്കീമും ഇതുമായി എങ്ങനെ ബന്ധപ്പെടുത്താം എന്നതിനെ പറ്റി ആലോചിക്കും. അങ്ങനെ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് സാർവത്രികമായ ആരോഗ്യസുരക്ഷ ഉറപ്പുനൽകുന്ന സംസ്ഥാനമായി കേരളം മാറും.’ (ബജറ്റ് പ്രസംഗത്തിൽനിന്ന്)

കേന്ദ്ര ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ പൊതു ആരോഗ്യസംവിധാനത്തെ തകർക്കാൻ അനുവദിക്കുകയില്ലെന്ന് ധനമന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും പൊതു ആരോഗ്യസംവിധാനത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്ന രീതിയിലാകണം കേന്ദ്രസർക്കാർ സ്കീം നടപ്പാക്കേണ്ടതെന്നും പുതിയ സ്കീമിന്റെ 40 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുന്ന സ്ഥിതിക്ക് സംസ്ഥാന സർക്കാരുമായി ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് ചർച്ചചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

അനുദിനം വില വർധിച്ചുവരുന്ന ആരോഗ്യച്ചെലവിന്റെ നാൽപ്പത് ശതമാനത്തോളം വരുന്ന മരുന്നുകളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര ബജറ്റ് നിശ്ശബ്ദത പാലിച്ചു. നമ്മുടെ പ്രധാനമന്ത്രി വില കുറവുള്ള ജനറിക് മരുന്നുകൾ രോഗികൾക്ക് നിർദേശിക്കാൻ ഡോക്ടർമാരോട് നിരന്തരം ആവശ്യപ്പെടാറുണ്ട്. ഗുണമേന്മയുള്ള ജനറിക് ഔഷധങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ പൊതുമേഖല ഔഷധ കമ്പനികൾ വഴിയുള്ള ഉൽപ്പാദനം വൻ തോതിൽ വർധിപ്പിക്കേണ്ടതുണ്ട്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഹിന്ദുസ്ഥാൻ ആന്റി ബയോട്ടിക്സ്, ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്, രാജസ്ഥാനിലെ ബിജെപി സർക്കാരിന്റെ കീഴിലുള്ള രാജസ്ഥാൻ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ ഔഷധകമ്പനികൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടി കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചുവരികയാണ്.

കേരളത്തിലാകട്ടെ യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടൽ ഭീഷണിയെ നേരിട്ടിരുന്ന കെഎസ്ഡിപി ഇപ്പോൾ വൻ വളർച്ച കൈവരിച്ചു. മികച്ച നിർമാണ പ്രവർത്തനങ്ങൾക്കുള്ള ലോകാരോഗ്യസംഘടനയുടെ അംഗീകാരം കെഎസ്ഡിപിക്ക് ലഭിച്ചു. രാജ്യത്തിനകത്തും വിദേശത്തും മരുന്ന് വിൽക്കുന്നതിന് പ്രത്യേക അംഗീകാരം ഇതോടെ കെഎസ്ഡിപിക്ക് കൈവന്നു. ഔഷധപരിശോധന ലാബറട്ടറിക്ക് എൻഎബിഎൽ (നാഷണൽ ആെക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലേബാറട്ടറീസ്) അംഗീകാരം നേടിയെടുത്തതാണ് കെഎസ്ഡിപി സമീപകാലത്ത് കൈവരിച്ച മറ്റൊരു നേട്ടം. കഴിഞ്ഞ ബജറ്റിൽ കാപ്സ്യൂളും സിറപ്പും മറ്റും ഉൽപ്പാദിപ്പിക്കാനുള്ള നോൺ ബീറ്റാം ലാക്ടം പ്ലാന്റ് നവീകരിക്കാൻ 32 കോടി രൂപ മാറ്റി വച്ചു. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയ പ്ലാന്റ് മാർച്ചിൽ പ്രവർത്തനമാരംഭിക്കും. 54 കോടി രൂപയ്ക്കുള്ള ഇഞ്ചക്ടബിൾസ് ഫാക്ടറി നിർമാണം ഏപ്രിലിൽ ആരംഭിച്ച് അടുത്ത വർഷാരംഭത്തിൽ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. 2019‐20ൽ ഉൽപ്പാദനം തുടങ്ങാൻ ലക്ഷ്യമിടുന്ന ക്യാൻസർ മരുന്ന് ഫാക്ടറിക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. അടുത്ത വർഷത്തോടെ ഇപ്പോൾ 40 കോടിയുള്ള ഉൽപ്പാദനം 240 കോടി രൂപയായി വർധിപ്പിക്കാനാണ് കെഎസ്ഡിപി അധികൃതർ ലക്ഷ്യമിടുന്നത്.

1000 കോടി രൂപയ്ക്കുള്ള മരുന്ന് ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഫാർമാപാർക്ക് സ്ഥാപിക്കാൻ നടപടികൾ വ്യവസായവകുപ്പ് ആരംഭിച്ചു. കെഎസ്ഡിപിയിലും ഫാർമാപാർക്കിലും ഉൽപ്പാദിപ്പിക്കുന്ന മരുന്നുകൾ കേരള ജനറിക് എന്ന പേരിൽ മാർക്കറ്റ് ചെയ്യും. ജനറിക് മരുന്നുകൾ നിർദേശിക്കുമ്പോൾ കേരള ജനറിക് എന്നുകൂടി എഴുതിയാൽ ഫാർമാപാർക്കിൽ ഉൽപ്പാദിപ്പിക്കുന്ന ഗുണനിലവാരം ഉറപ്പുള്ള മരുന്ന് ലഭിക്കും. ജനറിക് മരുന്നുകളുടെ ഗുണമേന്മയെ പറ്റിയുള്ള ഡോക്ടർമാർക്കുള്ള ആശങ്ക പരിഹരിക്കാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. കേരള സർക്കാരിന്റെ ഈ നവീന ആശയം അഖിലേന്ത്യാതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

രോഗം വരാതിരിക്കാൻ രോഗപ്രതിരോധ നടപടികൾ, രോഗം വന്നാൽ ഫലപ്രദമായ ചികിത്സ, ചികിത്സ കഴിഞ്ഞാൽ സാന്ത്വനപരിചരണം. ഇവ മൂന്നും ചേർന്നുള്ള സമഗ്ര ആരോഗ്യസംവിധാനമാണ് കേരള സർക്കാർ ലക്ഷ്യമിടുന്നത്. അതിലേക്കായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി വളർത്തിക്കൊണ്ടും താലൂക്ക്, ജില്ല, മെഡിക്കൽ കോളേജ് ആശുപത്രികളിൽ ദ്വിതല, ത്രിതല, ചികിത്സാസംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനുള്ള തുക ലഭ്യമാക്കിയുമുള്ള സമീപനമാണ് സംസ്ഥാന ബജറ്റിൽ സ്വീകരിച്ചിട്ടുള്ളത്. ബജറ്റ് വിഹിതത്തോടൊപ്പം ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ് സ്ഥാപിക്കുക തുടങ്ങിയ വൻ പദ്ധതികൾ നടപ്പാക്കാനുള്ള തുക കിഫ്ബി പദ്ധതിയിൽപെടുത്തി ആരോഗ്യവകുപ്പിന് നൽകുന്നുണ്ട്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി അമിതപ്രതീക്ഷയുണർത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും പൊതു ആരോഗ്യസംവിധാനെത്ത അവഗണിച്ച് ദുർബലപ്പെടുത്തുകയുംചെയ്യുന്ന സമീപനമാണ് കേന്ദ്ര ബജറ്റിൽ സ്വീകരിച്ചിട്ടുള്ളത്.

(ഡോ: ബി ഇക്ബാല്‍ ദേശാഭിമാനിയില്‍ എ‍ഴുതിയ കുറിപ്പ്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News