ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കാട്ടുനീതി കേരളത്തില്‍ വേണ്ട; സോഷ്യല്‍മീഡിയയിലെ കുപ്രചരണങ്ങള്‍ക്ക് പിന്നില്‍ സംഘടിതശ്രമമെന്നും മന്ത്രി കടകംപള്ളി

കേരളത്തില്‍ അന്യസംസ്ഥാന തൊ‍ഴിലാളികളെ വളഞ്ഞിട്ട് മര്‍ദ്ധിക്കുന്ന ക്രൂരതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ ശക്തമായ താക്കീതും മന്ത്രി നല്‍കിയിട്ടുണ്ട്.

മന്ത്രിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ചിലരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരു തെറ്റും ചെയ്യാത്തവരെ കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് മനുഷ്യത്വരഹിതമായി തല്ലിചതയ്ക്കുന്നത് പുരോഗമന കേരളത്തിന്‌ അപമാനമാണ്.

കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വ്യാപകമായി കുട്ടികളെ തട്ടികൊണ്ട് പോകുന്നെന്ന് പ്രചരണം നടത്തുന്നത് ശരിയല്ല. വാട്ട്സാപ്പ് ഗ്രൂപുകളിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ഇത്തരം അടിസ്ഥാനരഹിതമായ സന്ദേശങ്ങള്‍ വലിയ രീതിയിലുള്ള ഭീതിയാണ് പരത്തുന്നത്. ആ ഭീതി മുതലെടുത്താണ് ചിലര്‍ അതിക്രമങ്ങള്‍ നടത്തുന്നത്.

സംസ്ഥാനത്ത് അരക്ഷിതാവസ്ഥ ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ കഴിഞ്ഞ കുറച്ച് കാലമായി നടക്കുന്ന ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചരണങ്ങള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന കാട്ടുനീതി ഇവിടെ നടത്താന്‍ ശ്രമിക്കുന്നവരും ആക്രമണത്തിന് ആഹ്വാനം ചെയ്ത് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഓര്‍ക്കുന്നത് നന്ന്.

ഇത്തരം സംശയാസ്പദമായ സാഹചര്യങ്ങളില്‍ പോലീസിന്റെ സഹായം തേടുകയാണ് വേണ്ടത്. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News