വഴി വിട്ട രീതിയില്‍ വി ടി ബല്‍റാം എം എല്‍ എ മാര്‍ക്ക് ലിസ്റ്റ് തിരുത്തിയെന്ന വാര്‍ത്ത് ഇന്ന് രാവിലെയാണ് കൈരളി പിപ്പിള്‍ ടിവി പുറത്തുവിട്ടത്. തൃശൂര്‍ ലോ കോളേജില്‍ പഠിക്കുമ്പോള്‍ ബല്‍റാം മാര്‍ക്ക് തിരുത്തിയതിന്‍റെ തെളിവുകളടക്കം പുറത്തുവിട്ടാണ് പീപ്പിള്‍ ടി വി വാര്‍ത്ത നല്‍കിയത്.
കേരള സമൂഹമാകെ വിഷയം ഏറ്റെടുക്കുകയും സ്വയം പ്രഖ്യാപിത ആദര്‍ശവാദിയുടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തല്‍ ചര്‍ച്ച ചെയ്യുകയുമാണ്.
ഇതിനിടയിലാണ് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ബല്‍റാം മറുപടിയുമായി രംഗത്തെത്തിയത്. മാര്‍ക്ക് ലിസ്റ്റ് തിരുത്തലിനെക്കുറിച്ച് ഒന്നും മിണ്ടാത്ത യുവ എം എല്‍ എ വാര്‍ത്ത പുറത്തുവിട്ടതിന്‍റെ പേരില്‍ പീപ്പിള്‍ ടി വിക്കെതിരെ അധിക്ഷേപം നടത്തുകയുമാണ് ചെയ്തിരിക്കുന്നത്.
അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞായി എന്ന പ്രയോഗം ഓര്‍മ്മപ്പെടുത്തുന്നതാണ് ബല്‍റാമിന്‍റെ കുറിപ്പ്. മാര്‍ക്ക് ലിസ്റ്റ് തിരുത്തിയോ എന്നതിന് ഉത്തരം പറയേണ്ടതിന് പകരം ഉപ്പ് മാവ് കിട്ടിയില്ലെന്നും കൂടുതല്‍ നേടിയാല്‍ അതും വാര്‍ത്തയാക്കുമെന്നുമൊക്കെയാണ് കുറിപ്പില്‍ പറയുന്നത്.
മാര്‍ക്ക് ലിസ്റ്റ് തിരുത്തിച്ചതിന്‍റെ തെളിവുകളെക്കുറിച്ചും മിണ്ടാട്ടമില്ല. മാര്‍ക്ക് ലിസ്റ്റ് തിരുത്തിച്ചതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ എൽഎൽബിക്ക് യൂണിവേഴ്സിറ്റി തലത്തിൽ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാൻസിൽത്തന്നെ ഉന്നതവിജയം നേടിയെന്നാണ് ബല്‍റാമിന്‍റെ മറുപടി.
മാത്രമല്ല കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോർട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുണ്ടെന്നും മുൻപ് സർവകലാശാലയിൽ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുണ്ടെന്നും വേറെ രണ്ട് പ്രൊഫഷണൽ ബിരുദം കൂടി നേടിയിട്ടുണ്ടെന്നുമൊക്കെ വീരവാദം മുഴക്കുന്നുണ്ട് ബല്‍റാം.
യുവ ആദര്‍ശവാദിയുടെ പോസ്റ്റ് മുഴുവന്‍ കഴറി ഇറങ്ങിയാലും മാര്‍ക്ക് ലിസ്റ്റ് തിരുത്തിയെന്ന തെളിവുകള്‍ക്ക് മാത്രം മറുപടി കാണാനില്ല. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഉരുണ്ട് ഉരുണ്ട് കളിക്കുന്നതിനൊപ്പം വാര്‍ത്ത പുറത്തുവിട്ട ചാനലിനെ അധിക്ഷേപിക്കുക മാത്രമാണ് ബല്‍റാം ചെയ്യുന്നത്.
അധിക്ഷേപിച്ച് തകര്‍ക്കുന്ന എം എല്‍ എ, ആദ്യം മാര്‍ക്ക് ലിസ്റ്റ് തിരുത്തിച്ചോ ഇല്ലയോ എന്നതിന് കൂടി വ്യക്തത വരുത്തുക. ശേഷമാകാം ഉപ്പുമാവിന്‍റെ കണക്കെടുക്കല്‍.
ബല്‍റാമിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
സർക്കാർ ഭൂമി കയ്യേറിയ, വിദ്യാർത്ഥിപീഡനങ്ങൾ തുടർക്കഥയാക്കിയ, ദലിത് അധിക്ഷേപങ്ങൾ ശീലമാക്കിയ, പാചകറാണിയുടെ സ്വാശ്രയ ലോ കോളേജിൽ നിന്ന് ക്ലാസിൽപ്പോലും പോകാതെ എൽഎൽബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ് സംസ്ഥാനതലത്തിലെ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് വാങ്ങി ഒരു സർക്കാർ ലോ കോളേജിൽ പ്രവേശനം നേടി കൃത്യസമയത്ത് തന്നെ വിജയകരമായി പഠനം പൂർത്തീകരിച്ച് ബിരുദം നേടിയ ഒരു വിദ്യാർത്ഥിയുടെ പത്ത് വർഷം മുൻപത്തെ ഒരു ഇന്റേണൽ പരീക്ഷ പേപ്പറിന്റെ മാർക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ് ന്യൂസുമായി കോലാഹലമുയർത്തുന്നത്. എനിക്കിക്കാര്യത്തിൽ പറയാനുള്ളത് വർഷങ്ങൾക്ക് മുൻപ് ഇതേവിഷയം സൈബർ സഖാക്കൾ ചർച്ചയാക്കിയ വേളയിൽത്തന്നെ വിശദീകരിച്ചിട്ടുണ്ട്. എൽഎൽബിക്ക് യൂണിവേഴ്സിറ്റി തലത്തിൽ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാൻസിൽത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോർട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുൻപ് സർവകലാശാലയിൽ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണൽ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാർത്ഥിയെക്കുടുക്കാൻ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാർക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയർത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവർക്കും ശരിക്ക് മനസ്സിലാകുന്നുണ്ട്. പ്രൊഫഷണൽ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവർക്കറിയാം, ഇന്റേണൽ അസസ്മെന്റുമായി ബന്ധപ്പെട്ട് അധ്യാപകർ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീർക്കാൻ നോക്കുന്നതും അതിന്മേൽ പരാതി ഉയരുമ്പോൾ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സർവ്വസാധാരണമാണെന്നത്.
ഒരുപക്ഷേ ഇനി വി.ടി. ബൽറാം അംഗൻവാടിയിൽ പഠിക്കുമ്പോൾ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതൽ നേടിയതിനേക്കുറിച്ചും …രളി പൂപ്പൽ ചാനൽ ബ്രേയ്ക്കിംഗ് ന്യൂസ് പുറത്തുവിടുമായിരിക്കും!
ഒരു പാഴ്‌ജനതയുടെ ജീർണ്ണാവിഷ്ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ഈ ചാനലിനേക്കുറിച്ചും ഇങ്ങനെയൊരു വാർത്തക്ക് അവർ നൽകുന്ന ഈ തലക്കെട്ടിനേക്കുറിച്ചും കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here