നോട്ട് നിരോധിച്ചിട്ട് 15 മാസം; ഇനിയും കണക്കുകള്‍ വ്യക്തമാക്കാതെ റിസര്‍വ് ബാങ്ക്; ഉരുണ്ട് കളിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധന നടപടിയ്ക്ക് ശേഷം 15 മാസങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ കണക്കുകള്‍ പുറത്ത് വിടാനാകാതെ റിസര്‍വ് ബാങ്ക്.

ആഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ 2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. ശേഷം 15 മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചു വന്ന നോട്ടുകള്‍ എത്ര ഇനി എത്ര വരണം മുതലായ കാര്യങ്ങളില്‍ ഇതുവരെയും റിസര്‍വ് ബാങ്കിന് വ്യക്തമായ കണക്കുകള്‍ പുറത്തുവിടാന്‍ കഴിഞ്ഞിട്ടില്ല.

നോട്ടുകളുടെ വിവരങ്ങളെ സംബന്ധിച്ച് ചോദിക്കുന്ന അവസരത്തില്‍ കണക്കുകളിലെ കൃത്യത ഉറപ്പുവരുത്താനും വിവരങ്ങള്‍ കുറ്റമറ്റതാക്കാനുമുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിസര്‍വ്വ് ബാങ്ക് നല്‍കുന്ന മറുപടി. അടിയന്തിര പ്രാധാന്യത്തോടെ ഇത് പൂര്‍ത്തിയാക്കുമെന്നും ബാങ്ക് വ്യക്തമാക്കി. ഈ പ്രക്രിയകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ ലേഖകന്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് റിസര്‍വ് ബാങ്ക് മറുപടി നല്‍കി.

2017 ജൂണ്‍ 30 വരെ തിരിച്ചെത്തിയത് ഏകദേശം 15.28 ലക്ഷം കോടി നോട്ടുകളാണെന്നും ഇതില്‍ മാറ്റം വരാമെന്നും തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം എത്രയാണെന്ന ചോദ്യത്തിന് മറുപടിയായി റിസര്‍വ്വ് ബാങ്ക് പറഞ്ഞു.

അസാധു നോട്ടുകള്‍ എണ്ണുന്നത് എന്ന് അവസാനിക്കുമെന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ആര്‍ബിഐ തയാറായില്ല. തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീരുന്ന അവസാന തിയ്യതി എന്നാണെന്നും വിവരാവകാശപ്രകാരം ചോദിച്ചിരുന്നു. നോട്ടുകളിന്മേലുള്ള നടപടികള്‍ അടിയന്തിര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കി വരികയാണെന്നാണ് ഇതിന് മറുപടി ലഭിച്ചത്.

തിരിച്ചെത്തിയ നോട്ടുകള്‍ പരിശോധിക്കാനുള്ള 59 യന്ത്രങ്ങളാണ് (സി.വി.പി.എസ്)നിലവില്‍ റിസര്‍വ്വ് ബാങ്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും റിസര്‍വ്വ് ബാങ്ക് പറഞ്ഞെങ്കിലും ഈ യന്ത്രങ്ങള്‍ എവിടെയെല്ലാമാണെന്ന് പറയാന്‍ ബാങ്ക് തയ്യാറായില്ല. ഇതു കൂടാതെ മറ്റ് വാണിജ്യ ബാങ്കുകളുടെ 8 സി.വി.പി.എസ് യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും കൂടുതലായി 7 സി.വി.പി.എസ് യന്ത്രങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും വിവരാവകാശ രേഖയില്‍ റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.

കള്ളപ്പണം തടയാനാണെന്ന് പറഞ്ഞാണ് ബിജെപി സര്‍ക്കാര്‍ നോട്ട് നിരോധനം നടത്തിയത്. നോട്ടു നിരോധനത്തിന്റെ ആഘാതം വലിയ രീതിയില്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here