മുംബൈ: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ സാധാരണക്കാരെ ജപ്തി ചെയ്യുന്ന പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഴുതിതള്ളിയത് വന്‍കിടക്കാരുടെ 81,683 കോടി രൂപ.
ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ സാധാരണക്കാരന്റെ സേവിങ്ങ്‌സ് അക്കൗണ്ടില്‍ കൈയിട്ടുവാരിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു.
20,399 കോടി രൂപയാണ് എസ്ബിഐഎഴുതിതള്ളിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കുന്നതിന് മുമ്പുള്ള കണക്കാണിത്.
പൊതുമേഖലാ ബാങ്കുകള്‍ എഴുതിതള്ളിയ വായ്പകളുടെ കണക്ക് അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്നിരട്ടി വര്‍ധിച്ചുവെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
2012-13 സാമ്പത്തിക വര്‍ഷത്തില്‍ 27,231 കോടി രൂപയാണ് പൊതുമേഖല ബാങ്കുകളെല്ലാം ചേര്‍ന്ന് എഴുതിത്തള്ളിയത്. 2016-17 ആയപ്പോള്‍ ഈ തുക 81,683 കോടിയിലെത്തി. 2013-14 വര്‍ഷത്തില്‍ 34,409 കോടി രൂപയും 201415ല്‍ 49,018 കോടിയും 2015-16ല്‍ 57,585 കോടിയുമാണ് എഴിതിത്തള്ളിയത്.
മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 24,098 കോടി രൂപയുടെ വര്‍ധനയാണ് എഴുതിതള്ളാനായി ബാങ്കുകള്‍ മാറ്റിവെച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെ പൊതുമേഖല ബാങ്കുകള്‍ മൊത്തം 53,625 കോടി രൂപയാണ് എഴുതിത്തള്ളിയത്.
2017ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പിഎന്‍ബി 9,205 കോടിയുടെ വായ്പയാണ് എഴുതിത്തള്ളിയത്. ബാങ്ക് ഓഫ് ഇന്ത്യ 7,346 കോടിയും കാനാറ ബാങ്ക് 5,545 കോടിയും ബാങ്ക് ഓഫ് ബറോഡ 4,348 കോടി രൂപയും വേണ്ടെന്നുവെച്ചു.
റിസര്‍വ് ബാങ്ക് രേഖഖളനുസരിച്ച് 21 പൊതുമേഖലാ ബാങ്കുകളില്‍ 9 ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ വ്യാപ്തി 15 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here