മനുഷ്യരെ ഭിന്നിപ്പിച്ച് മുതലെടുപ്പു നടത്തുന്നവര്‍ ഇത് കാണുക; ഹിന്ദു യുവാവിന്റെയും യുവതിയുടേയും വിവാഹം ഏറ്റെടുത്തു നടത്തിയത് ഈ മുസ്ലിം കുടുംബം

ചാരുംമൂട്: ജാതി-മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിച്ച് മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മതേതര ചിന്തയുണര്‍ത്തി ഒരു വിവാഹം.

വള്ളികുന്നം വട്ടയ്ക്കാട് ദേവീക്ഷേത്രത്തിലാണ് മാതൃകാവിവാഹം. ഹിന്ദുക്കളായ യുവതിയുടെയും യുവാവിന്റെയും വിവാഹം ഏറ്റെടുത്തു നടത്തിയ മുസ്ലിം കുടുംബം നാടിന്റെ മതേതരപാരമ്പര്യത്തിന് മാതൃകയായി.

ഇലിപ്പക്കുളം ചൂനാട് വലിയതറയില്‍ പരേതനായ ശിവരാമന്റെയും വിജയമ്മയുടേയും മകള്‍ നിഷയുടെയും കണ്ണനാകുഴി മീനത്തു തറയില്‍ ചന്ദ്രന്‍ ദേവാവതി ദമ്പതികളുടെ മകന്‍ അജയ്ചന്ദ്രന്റെയും വിവാഹമാണ് കൃഷ്ണപുരം ആര്‍എം നസീം മന്‍സിലില്‍ അബ്ദുള്‍ റഹിം, നസീമ ദമ്പതിമാര്‍ നടത്തിയത്. കതിര്‍ മണ്ഡപത്തില്‍ വധൂവരന്മാര്‍ക്ക് രക്ഷാകതൃസ്ഥാനത്തു നിന്നതും ഇരുവരുമാണ്.

വര്‍ഷങ്ങളായി തളര്‍ന്നു കിടന്നാണ് നിഷയുടെ അച്ഛന്‍ ശിവരാമന്‍ മരിച്ചത്. ശിവരാമന്റെ ചികില്‍സയ്ക്കായി ആകെയുണ്ടായിരുന്ന സ്ഥലവും വീടും വിറ്റു.

നിഷയുടെ സഹോദരിയുടെ വിവാഹം കൂടി നടത്തിയതോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. അമ്മ വിജയമ്മ കൂലിപ്പണിക്കുപോയി കിട്ടുന്ന തുകയും നിഷ ചൂനാട്ടുള്ള കടയില്‍ ജോലി ചെയ്തു കിട്ടുന്ന തുച്ഛ വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോയത്. പഞ്ചായത്തില്‍ നിന്ന് കിട്ടിയ ഭാഗികമായി പൂര്‍ത്തിയാക്കിയ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ഹിന്ദു മതാചാരപ്രകാരം നടന്ന വിവാഹത്തില്‍ വധൂവരന്മാരില്‍ നിന്ന് അബ്ദുള്‍ റഹിമും നസീമയും ദക്ഷിണ സ്വീകരിച്ചു. വിവാഹക്ഷണപത്രിക അടിച്ചതു മുതല്‍ സ്വര്‍ണം, വസ്ത്രം, സദ്യ എന്നിവയുള്‍പ്പടെയുള്ള മുഴുവന്‍ ചെലവുകളും ഇവരാണ് വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News