മരം വെട്ടാന്‍ വന്ന ബാബു ആദ്യം ശിവന്‍റെ ഭാര്യയെ വെട്ടിക്കൊന്നു; പിന്നെ മകളേയും സഹോദരനേയും വെട്ടി വീഴ്ത്തി;പലരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; കൊച്ചിയിലെ കൂട്ടക്കൊലപാതകം ഇങ്ങനെ

അങ്കമാലി: കേരളം നടുങ്ങിയ കൂട്ടക്കൊലപാതകമായിരുന്നു ഇന്നലെ അങ്കമാലിയില്‍ അരങ്ങേറിയത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ബന്ധുക്കളെ വെട്ടിക്കൊലപ്പെടുത്തിയ കൊടുംക്രൂരതയ്ക്കാണ് കൊച്ചി സാക്ഷ്യം വഹിച്ചത്.

മുക്കന്നൂരിലെ ഓട്ടോ ഡ്രൈവറായ ബാബുവാണ് കണ്ണില്‍ ചോരയില്ലാതെ മൂന്ന് പേരേയും വെട്ടിക്കൊന്നത്. ബാബുവിന്റെ കൊലക്കത്തിയില്‍ നിന്ന് കുട്ടികളടക്കം പലരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

ശിവന്‍റെ ഭാര്യ വത്സല, മകള്‍ സ്മിത, സഹോദരന്‍ ശിവന്‍ എന്നിവരാണ് അരുകൊലയ്ക്ക് ഇരയായത്. മറ്റൊരു സഹോദരന്‍ ഷാജിയുടെ ഭാര്യയായ ഉഷയടക്കം നിരവധി പേര്‍ക്ക് നേരെ ബാബു കൊലക്കത്തി വീശിയിരുന്നു.

അഞ്ച് സെന്റ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകമായി മാറിയത്. തര്‍ക്ക പ്രദേശത്തുണ്ടായിരുന്ന മരം വെട്ടാനാണ് ബാബു എത്തിയത്. ബാബു മരം വെട്ടാനെത്തിയതിന് പിന്നാലെ ബന്ധുക്കള്‍ ഓരോരുത്തരായി തര്‍ക്കവുമായി രംഗത്തെത്തി.

കലി പൂണ്ട ബാബു തറവാട്ട് വീട്ടില്‍ നിന്നും വെട്ട്കത്തിയെടുത്ത് വന്ന് ആദ്യം വെട്ടിയത് ശിവന്‍റെ ഭാര്യയെ ആയിരുന്നു. വെട്ടേറ്റ് നിലത്ത് വീണ വത്സലയെ തുരുതരാ വെട്ടി. തടയാന്‍ ശ്രമിച്ചതോടെയാണ് ജ്യേഷ്ഠനായ ശിവനെയും മകള്‍ സ്മിതയേയും വെട്ടി വീഴ്ത്തിയത്.

നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെ വാക്കത്തി വീശി ബാബു ഭയപ്പെടുത്തി. ശേഷം തിരികെ ശിവന്റെ വീട്ടിലെത്തി സ്മിതയുടേയും വത്സലയുടേയും മരണം ഉറപ്പാക്കിയ ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കണ്ടുനിന്നവരെല്ലാം ഇനിയും ആ ഷോക്കില്‍ നിന്ന് മാറിയിട്ടില്ല. വെട്ടേറ്റ കുട്ടികളും വാക്കത്തിയുടെ തുമ്പില്‍ നിന്ന് രക്ഷപ്പെട്ടവരുമെല്ലാം കണ്ണില്‍ തെറിച്ചുവീണ ചോരയുടെ ഞെട്ടലില്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here