കാവേരി നദീജല തര്‍ക്കം: കര്‍ണാടകയ്ക്ക് അധിക ജലം നല്‍കാന്‍ സുപ്രീംകോടതി വിധി; തമിഴ്‌നാടിന് തിരിച്ചടി

ദില്ലി: കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകയ്ക്ക് അധിക ജലം നല്‍കാന്‍ സുപ്രീംകോടതി വിധി. 14.75 ടിഎംസി അധിക ജലമാണ് കര്‍ണാടകത്തിന് നല്‍കേണ്ടതെന്ന് കോടതി ഉത്തരവിട്ടു. ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ചില ഭേദഗതികള്‍ വരുത്തുകയായിരുന്നു.

192 ടിഎംസി ജലമാണ് ട്രൈബ്യൂണല്‍ വിധി പ്രകാരം കര്‍ണാടകം തമിഴ്‌നാടിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ട്രൈബ്യൂണലിന്റെ ഈ ഉത്തരവ് സുപ്രീകോടതി ഭേദഗതി ചെയ്യുകയും തമിഴ്‌നാടിന് 177.25 ടി എംസി ജലം കര്‍ണാടക നല്‍കിയാല്‍ മതിയെന്നും ഉത്തരവിടുകയായിരുന്നു.

നദികളെല്ലാം തന്നെ ദേശീയ സ്വത്താണ്. ഒരു സംസ്ഥാനത്തിനും തങ്ങളുടേതായ പ്രത്യേക സ്വത്തായി അതിനെ നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ 2007ലെ വിധിക്കെതിരേ തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ മൂന്നു സംസ്ഥാനങ്ങള്‍ നല്‍കിയ അപ്പീലിലാണ് വിധി പറഞ്ഞത്.

കേരളത്തിനും പുതുച്ചേരിക്കും നേരത്തെയുള്ള വിഹിതം തുടരുമെന്നും സുപ്രീംകോടതി ഉത്തരവായി. കാവേരി ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here