ചെന്നൈ: അഭിഭാഷകവൃത്തി ഏറ്റവും തരംതാണ നിലയിലാണെന്നും അതിന്റെ നിലവാരം വലിയ തോതില്‍ നശിച്ചെന്നും മദ്രാസ് ഹൈക്കോടതി.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് രൂക്ഷമായ വിമര്‍ശനം അഭിഭാഷകര്‍ക്കെതിരെ നടത്തിയത്. സ്വന്തം കീശ വീര്‍പ്പിക്കുക മാത്രമാണ് അഭിഭാഷകരുടെ ലക്ഷ്യമെന്നും തമിഴ്‌നാട്-പുതുച്ചേരി ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍. കൃപാകരന്‍ നിരീക്ഷിച്ചു.
എട്ടാം ക്ലാസ് പോലും ജയിക്കാത്ത ആള്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം തനിക്കറിയാം. എട്ടാം ക്ലാസ് തോറ്റപ്പോള്‍ ഓപ്പണ്‍ സര്‍വ്വകലാശാലയിലൂടെ ബിരുദാനന്തര ബിരുദം ഇയാള്‍ നേടുകയായിരുന്നു.
വളരെ വേദനാജനകമായ സ്ഥിതിയാണ് ഇക്കാര്യമെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുകയാണെന്നും ഹര്‍ജിയിലുള്ള ഉത്തരവ് വൈകുന്നുവെന്നും അഭിഭാഷകര്‍ ജസ്റ്റിസ് കൃപാകരന്‍ മുന്‍പാകെ അറിയിച്ചു.
എട്ടാം ക്ലാസ് തോറ്റയാള്‍ പിന്നീട് അസോസിയേഷനുണ്ടാക്കി വിരമിച്ച ജഡ്ജി, ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ത്സരിക്കുന്നതിന്റെ കട്ടൗട്ട് ഹൈക്കോടതിയുടെ മുന്നില്‍ സ്ഥാപിച്ചുവെന്നും ജസ്റ്റിസ് കൃപാകരന്‍ വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here