ശരീരത്ത് ടാറ്റു പതിക്കുന്നതിനിടെ മയക്കുമരുന്നു കുത്തിവെക്കുന്നത് രീതി; അതിമാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയില്‍

തൃശൂരില്‍ അതിമാരക ലഹരിമരുന്നുകളുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഇരുപത്തിയെട്ട് പെന്റാസോസിന്‍ ആംപ്യൂളുകളാണ് തമിഴ്‌നാട് സ്വദേശി വിജയില്‍ നിന്ന് പിടിച്ചെടുത്തത്. ശരീരത്ത് ടാറ്റു പതിക്കുന്നതിനിടെ യുവാക്കളെ ആകര്‍ഷിച്ച് പിന്നീട് അടിമകളാക്കി മാറ്റിയാണ് മയക്ക് മരുന്ന് വില്‍പന നടത്തിയിരുന്നത്.

ഒരു ഇന്‍ജക്ഷന്‍ എടുത്താന്‍ ആറ് മണിക്കൂര്‍ വരെ മാരക ലഹരി നിലനില്‍ക്കുന്ന പെന്റാസോസിന്‍ മരുന്നുകളാണ് തമിഴാനാട് ഉക്കടം സ്വദേശി വിജയ് യുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് വില്‍പന നടത്താന്‍ എത്തിച്ച ഇരുപത്തിയെട്ട് ആംപ്യൂള്‍ മയക്കു മരുന്നാണ് പിടിച്ചെടുത്തത്. ശരീരത്ത് ടാറ്റു പതിച്ചു നല്‍കുന്നതില്‍ വിദഗ്ധനാണ് പ്രതി.

ഇയാള്‍ ടാറ്റു വരയ്ക്കുന്നതിനിടെ ചെറിയ അളവില്‍ മയക്ക് മരുന്ന് യുവാക്കള്‍ക്ക് കുത്തിവച്ചാണ് ലഹരി പരിചയപ്പെടുത്തുന്നത്. ക്രമേണ വീണ്ടും കുത്തിവെപ്പുകള്‍ നല്‍കി യുവാക്കളെ ഇതിന് അടിമകളാക്കി മാറ്റും.

ദേഹമാസകലം കുത്തിത്തുളച്ച് ലോഹ തകിടുകള്‍ കോര്‍ത്ത നിലയിലാണ് വിജയ് പിടിയിലായത്. ഷെഡ്യുള്‍ എച്ച് വണ്‍ വിഭാഗത്തില്‍ പെടുന്ന മരുന്നിന് ഇരുന്നൂറ്റി അന്‍പത് രൂപയാണ് വില വരുന്നത്. എന്നാല്‍ അയ്യായിരം രൂപയ്ക്കാണ് ക്യാമ്പസുകളില്‍ വില്‍പ്പന നടക്കുന്നത്.

കഴിഞ്ഞ മാസം എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി എക്‌സൈസ് സംഘം പിടികൂടിയ പ്രതിയുടെ ശരീരത്തില്‍ കണ്ട ടാറ്റു അടയാളം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വിജയ് പിടിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, ജയചന്ദ്രന്‍, കൃഷ്ണപ്രസാദ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News