ബിജെപിയ്‌ക്കെതിരെ സമരം നയിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ കഴിയൂവെന്ന് കാഞ്ച ഐലയ്യ; ഇതിന് കമ്യൂണിസ്റ്റുകാരുടെയും ദളിത് സംഘടനകളുടെയും ഐക്യം രൂപപ്പെടണം

തൃശൂര്‍: ബിജെപി സര്‍ക്കാരിന്റെ ജാതി മേല്‍ക്കോയ്മക്കും വര്‍ഗീയതയ്ക്കുമെതിരായ സമരം നയിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ കഴിയൂവെന്ന് ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യ.

ഇതിനായി കമ്യൂണിസ്റ്റുകാരുടെയും ദളിത് സംഘടനകളുടെയും ഐക്യം രൂപപ്പെടണം. സിപിഐഎമ്മിന് ഇതില്‍ നേതൃത്വപരമായ പങ്കുവഹിക്കാനാകും. കേരളത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദളിത് പൂജാരികളെ നിയമിച്ചതിന് എല്‍ഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ജാതി വ്യവസ്ഥയും ഇന്ത്യന്‍ സമൂഹവും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളമാണ് ഇന്ത്യക്ക് മുന്നിലുള്ള യഥാര്‍ഥ വികസനമാതൃക. ഗുജറാത്ത് മോഡല്‍ പൊള്ളത്തരമാണ്. ഇരുസംസ്ഥാനങ്ങളുടെയും ശരാശരി ആയുര്‍ദൈര്‍ഘ്യവും വിദ്യാഭ്യാസ മേഖലയും താരതമ്യം ചെയ്താല്‍ ഇത് വ്യക്തമാകും.

ബിജെപി കപട ദളിത്പിന്നോക്ക സ്‌നേഹം നടിക്കുകയാണ്. ഭരണഘടനയെ തകര്‍ക്കുന്നതിലൂടെ വര്‍ണവ്യവസ്ഥ നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരണം.

ഇന്ത്യയിലെ ഏക അഴിമതിരഹിത രാഷ്ട്രീയശക്തി കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. 35 വര്‍ഷം പശ്ചിമ ബംഗാളിലെയും, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിലെയും സിപിഐഎം ഭരണത്തില്‍ ഈ സവിശേഷത കാണാമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here