ആശുപത്രി കിടക്കയില്‍ നിന്ന് പ്രിയ സഖാക്കള്‍ക്ക് മുഷ്ടി ചുരുട്ടി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സാജു; ആര്‍എസ്എസുകാര്‍ കൊല്ലാക്കൊല ചെയ്തിട്ടും തെല്ലും ഭയമില്ലാതെ സാജു

തിരുവനന്തപുരം: സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ആശുപത്രികിടക്കയില്‍ നിന്ന് അഭിവാദ്യം നേര്‍ന്ന് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച വഞ്ചിയൂര്‍ ഏരിയാ കമ്മറ്റി അംഗം സാജു .

പൊതു സമ്മേളനത്തിന് പോകാന്‍ കഴിയാത്തതില്‍ ദുഃഖം ഉണ്ടെന്നും, ആശുപത്രി കിടക്ക വിട്ടാലുടന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകുമെന്നും സാജു പീപ്പിളിനോട് പറഞ്ഞു.

തന്നെ കാണാനെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂരിനോട് സാജു ഒരഭ്യര്‍ത്ഥന നടത്തി. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കാണാനെങ്കിലും തന്നെ കൊണ്ട് പോകണം.

പരസഹായം ഇല്ലാതെ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാതെ ശയ്യാവലംബിയായ സാജുന്റെ ആവശ്യം സ്‌നേഹബുദ്ധ്യാ ആനാവൂര്‍ നിരസിച്ചു. തുടര്‍ന്ന് മുഷ്ടി ചുരുട്ടി തന്റെ സഖാക്കള്‍ക്ക് ആശുപത്രി കിടക്കയില്‍ നിന്ന് അഭിവാദ്യം നേര്‍ന്നു സാജു.

വയറിനോട് ചേര്‍ത്ത് തുന്നിതയ്ച്ച് വെച്ചിരിക്കുകയാണ് തലയോട്ടിയുടെ ഭാഗം. അറ്റുപോയ ഇടത് കൈയ്യുടെ പെരുവിരലും, നടുവിരലും ഇനിയും ചലനശേഷി വീണ്ടെടുത്തിട്ടില്ല. തലയിലും കൈയ്യിലും കാലുമായി മാത്രം 17ലേറെ മാരകമായ മുറിവുകള്‍.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നില്‍ മറ്റൊരു അല്‍ഭുതം പോലെ ജീവിക്കുകയാണ് സാജു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലാകൊല ചെയ്തിട്ടും സാജുന്റെ മനസില്‍ തെല്ലും ഭയമില്ല. ആശുപത്രി കിടക്കവിടുന്ന നിമിഷം മുതല്‍ താന്‍ വീണ്ടും സജീവ പാര്‍ട്ടി പ്രവര്‍ത്തന് ഇറങ്ങുമെന്ന് സാജു അറിയിച്ചു.

ഡിസംബര്‍ 27നാണ് വഞ്ചിയൂര്‍ ഏരിയാ കമ്മറ്റി അംഗമായ സാജുനെ ആര്‍എസ്എസ് സംഘം അക്രമിച്ച് കൊലപെടുത്താന്‍ ശ്രമിച്ചത്. നാട്ടില്‍ അറിയപെടുന്ന പൊതുപ്രവര്‍ത്തകനായ സാജു രാഷ്ട്രീയത്തിന് അതീതമായ പൊതുസ്വീകാര്യത ഉള്ള വ്യക്തിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here