മാതാപിതാക്കള്‍ നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തിയിരുന്നുവെന്ന് ഹാദിയ; കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നു; വീട്ടില്‍ അനുഭവിച്ചത് കടുത്തപീഡനങ്ങള്‍

ദില്ലി: മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹാദിയ സുപ്രീംകോടതിയില്‍.

താന്‍ വീട്ടുതടങ്കലിലായിരുന്നപ്പോള്‍ മാതാവ് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തിയിരുന്നുവെന്ന് ഹാദിയ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത് താന്‍ കണ്ടു. ഇതിന് ശേഷം സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് കഴിച്ചതെന്നും ഹാദിയ കോടതിയെ അറിയിച്ചു.

ഇക്കാര്യം പൊലീസിനെയും താന്‍ അറിയിച്ചിരുന്നു. തെളിവു നല്‍കാമെന്ന് പറഞ്ഞിട്ടും ജില്ലാ പൊലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ലെന്നും ഹാദിയ ആരോപിച്ചു. വലിയപീഡനങ്ങളാണ് താന്‍ വീട്ടില്‍ നിന്നും അനുഭവിച്ചതെന്നും ഹാദിയ ആരോപിക്കുന്നു.

താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നുവെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

അച്ഛന്‍ അശോകന്‍ ചിലരുടെ സ്വാധീനത്തിലാണെന്നും അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരേയും തന്നെ പീഡിപ്പിച്ചവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

സത്യവാങ്മൂലം കോടതി വ്യാഴാഴ്ച പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here