ഹംപിയിലേക്ക് ഒരു യാത്ര പോകാം; ചരിത്രവിസ്മയങ്ങളുടെ തീരത്തൂടെ സഞ്ചരിക്കാം

തെക്കേ ഇന്ത്യയിലേക്കുള്ള അധിനിവേശങ്ങളെ ചെറുത്തു തോല്‍പ്പിച്ച വിജയനഗര സാമ്രാജ്യത്തിന്‍റെ പ്രധാന കേന്ദ്രം എന്ന നിലയില്‍ ഉള്ള ചരിത്ര പ്രസക്തിയാണ് കര്‍ണാടകയിലെ ഹംപിക്ക് ഉള്ളത്. ബാംഗ്ലൂരില്‍ നിന്ന് 343 കിലോമീറ്റര്‍ അകലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് ഹം‌പി.

ഇരുപത്തിയാറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പുകള്‍ ഇവിടെ പടര്‍ന്ന് കിടക്കുന്നു. ഒരുകാലത്തെ പ്രൗഢി വിളിച്ചോതുന്ന ശേഷിപ്പുകളാണ് ഹംപിയെന്ന ചരിത്രനഗരത്തെ നമ്മുടെ വിനോദസഞ്ചാര ഭൂപടത്തില്‍ വ്യത്യസ്തമാക്കുന്നത്. യുനെസ്ക്കോ ലോക പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്തിടുള്ള ഹംപി ‘അവശിഷ്ടങ്ങളുടെ നഗരം’ എന്നും അറിയപ്പെടുന്നു.

ചരിത്രപ്രാധാന്യത്തിന് പുറമെ ഒരു പ്രമുഖ മതകേന്ദ്രം കൂടിയാണ് ഹംപി. കലയെയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിച്ചിരുന്ന വിജയനഗര രാജാക്കന്‍മാരുടെ കലാ സംഭാവനകള്‍ തെളിഞ്ഞു കാണുന്ന ക്ഷേത്ര വാസ്തു ശില്‍പ്പങ്ങള്‍ ഇവിടെ കാണാനാകും.

വിരിപാക്ഷ ക്ഷേത്രം, വിതാല ക്ഷേത്ര സമുച്ചയം, ഹസാര രാം ക്ഷേത്രം, മല്യവന്ത രഘുനാഥ സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങള്‍. അത്യപൂര്‍വ്വമായ വാസ്തുവിദ്യകളാണ് ഇവിടെ കാണാനാവുക.

വിരുപാക്ഷ ബാസാര്‍, നരസിംഹ വിഗ്രഹത്തോട് ചേര്‍ന്നുള്ള കൂറ്റന്‍ ശിവലിംഗം, രാജാവിന്‍റെ ത്രാസ് തുടങ്ങിയ മറ്റു പല ആകര്‍ഷണങ്ങളും ഇവിടെയുണ്ട്. ഇവയെല്ലാം ശില്‍പ്പചാരുത കൊണ്ടാണ് ശ്രദ്ധേയമാകുന്നതും. ഒരു പഴയ കനാലിലൂടെ ഒഴുകി വരുന്ന വെള്ളത്തിലാണ് മൂന്നു മീറ്റര്‍ ഉയരമുള്ള ശിവലിംഗം നില്‍ക്കുന്നത്.

സാധുക്കള്‍ക്ക് രാജാവിന്‍റെ തൂക്കത്തിന് അനുസരിച്ച് ധാന്യങ്ങളും സ്വര്‍ണ്ണവും ഒക്കെ തൂക്കി നല്‍കാന്‍ ഉപയോഗിച്ചിരുന്നതാണ് രാജാവിന്‍റെ ത്രാസ്. രാമായണത്തില്‍ കിഷ്‌കിന്ധയെന്ന പേരില്‍ പറയപ്പെടുന്ന സ്ഥലമാണ് ഹംപിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ടുവരെ വിജയനഗര രാജാക്കന്മാരുടെ തലസ്ഥാനം ഹംപിയായിരുന്നു. പരിസരപ്രദേശങ്ങളിലെ കുന്നുകളില്‍ ലഭ്യമായിരുന്ന കൂറ്റന്‍ കരിങ്കല്ലുകളുപയോഗിച്ചാണ് വിജയനഗരരാജാക്കന്മാര്‍ നില്‍ക്കുന്ന ഈ നഗരം പണിതെടുത്തത്. ഒറ്റക്കരിങ്കല്ലുകളില്‍ പണിത കൂറ്റന്‍ തൂണുകളും രഥവുമെല്ലാം കാണുമ്പോള്‍ അതു പണിതീര്‍ത്ത കലാകാരന്മാരുടെ മികവിന്‍റെ ഉദാത്ത മാതൃകയാണ്.

മുപ്പത്തിരണ്ട് മീറ്റര്‍ വീതിയും 728 മീറ്റര്‍ നീളവുമുള്ള തെരുവാണ് വിരുപാക്ഷ ബസാര്‍. വിരുപാക്ഷ ക്ഷേത്രം മുതല്‍ മാതംഗ മല വരെ നീണ്ട് കിടക്കുന്ന തെരുവ്. മുകള്‍ ഭാഗം താമര പോലെ നില്‍ക്കുന്ന ലോട്ടസ് മഹല്‍ കൊട്ടാരമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഹിന്ദു-മുസ്ലിം വാസ്തു ശില്‍പ്പ ശൈലികള്‍ സംയോജിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഹസാര രാമ ക്ഷേത്രത്തിന്‍റെ കോട്ടയ്ക്ക് അകത്തുള്ള ക്വീന്‍സ് ബാത്ത് എന്ന കുളിസ്ഥലമാണ് ഇവിടെത്തെ മറ്റൊരു ശില്‍പ്പ വിസ്മയം. പതിനഞ്ച് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ആഴവുമുള്ള ഈ കുളിസ്ഥലത്തിന് ചുറ്റുമുള്ള ഇടനാഴികളും മട്ടുപ്പാവുകളും അതിമനോഹരങ്ങളാണ്.

നേരിട്ട് ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഇല്ലാത്ത ഹം‌പിയിലേക്ക് റോഡ് മാര്‍ഗം മാത്രമെ എത്തിച്ചേരാനാകു. തൊറാംഗല്ലുവാണ് ഹം‌പിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള ഹോസ്പെട്ടാണ് ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍.ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഹം‌പി സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News