രാഹുല്‍ദ്രാവിഡിനെ അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കണം; ആ പാര്‍ട്ടിക്ക് ഞങ്ങള്‍ വോട്ടുചെയ്യും; ആവശ്യമുയരാന്‍ കാരണമിതാണ്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ രാഹുല്‍ദ്രാവിഡിന്‍റെ സ്ഥാനം വളരെ മുന്നിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഒരു കാലഘട്ടത്തില്‍ ഏറ്റവുമധികം വിശ്വാസമര്‍പ്പിച്ചിരുന്നത് ആ ബാറ്റുകളെയായിരുന്നു.

മൂന്നാം നമ്പറില്‍ ക്രീസിലെത്തുന്ന ദ്രാവിഡ് ഏത് പ്രതികൂലാവസ്ഥയിലും ടീം ഇന്ത്യയെ കരകയറ്റുമായിരുന്നു. വന്‍ മതില്‍ എന്ന് ആരാധകര്‍ വിളിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ചൈനയിലെ യഥാര്‍ത്ഥ വന്‍ മതിലിനെക്കാളും ഉറപ്പും വിശ്വാസവുമായിരുന്നു ദ്രാവിഡില്‍.

ഇന്ത്യന്‍ നായകവേഷത്തിലും തിളങ്ങിയ ദ്രാവിഡ് വിരമിച്ച ശേഷം പരിശീലകവേഷത്തില്‍ കളം നിറയുകയാണ്. അണ്ടര്‍ 19 ലോക കിരീടത്തിലേക്ക് ഇന്ത്യന്‍ യുവനിരയെ നയിച്ചതോടെ ദ്രാവിഡില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ ഭാവി പരിശീലകനെ കൂടിയാണ് ആരാധകര്‍ കാണുന്നത്.

ന്യൂസിലാന്‍ഡില്‍ നിന്നും കപ്പുമായി മടങ്ങിയ ഇന്ത്യന്‍ സംഘത്തിന് ബിസിസിഐ പ്രഖ്യാപിച്ച പാതിതോഷികത്തില്‍ വിവേചനമുണ്ടായതോടെ രാഹുലെന്ന മാതൃകയാണ് രാജ്യം കണ്ടത്.

കോച്ചിനും കളിക്കാര്‍ക്കും, കോച്ചിങ് സ്റ്റാഫിനും വ്യത്യസ്ത തുക പ്രഖ്യാപിച്ച ബിസിസിഐ നടപടിക്കെതിരെ പരസ്യവിമര്‍ശനവുമായി രാഹുല്‍ തന്നെ രംഗത്തെത്തി.

പരിശീലകനായിരുന്ന ദ്രാവിഡിന് 50 ലക്ഷം രൂപയും, ടീം അംഗങ്ങള്‍ക്ക് 30 ലക്ഷം രൂപയും മറ്റ് കോച്ചിങ് സ്റ്റാഫിന് 20 ലക്ഷം രൂപ വീതവുമാണ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്.

എന്നാല്‍ പ്രതിഫലത്തിലെ വേര്‍തിരിവ് ശരിയല്ലെന്ന് ദ്രാവിഡ് തുറന്നു പറഞ്ഞ രാഹുലിന് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതി മുട്ടുമടക്കി. എല്ലാവര്‍ക്കും ഒരേ തുക നല്‍കുമെന്ന് ബിസിസിഐ ക‍ഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ രാഹുലിന്‍റെ മൂല്യം ഉയര്‍ന്നു.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ മോഡലിന് വന്‍ കൈയ്യടിയാണ് ഉയരുന്നത്. രാഹുല്‍ ദ്രാവിഡ് അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന ആവശ്യമാണ് സോഷ്യല്‍മീഡിയയിലൂടെ പലരും മുന്നോട്ട് വയ്ക്കുന്നത്.

നേരത്തെ തനിക്ക് ഡോക്ടറേറ്റ് നല്‍കാമെന്ന സര്‍വ്വകലാശാലയുടെ വാഗ്ദാനം നിരസിച്ചും രാഹുല്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. തനിക്ക് ഡോക്ടറേറ്റ് വേണമെങ്കില്‍ താന്‍ പഠിച്ച് നേടിക്കോളാമെന്നായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്.

പുതിയ സാഹചര്യത്തില്‍ ദ്രാവിഡിനെ പ്രധാനമന്ത്രിയായി നിര്‍ത്തുന്ന ഏതൊരു പാര്‍ട്ടിക്കും ഞങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here