ദില്ലി: ഝാര്‍ഖണ്ഡിലെ രാംഗ്രഹില്‍ പശുമാംസം കടത്തിയെന്ന് ആരോപിച്ചു അലിമുദ്ധീന്‍ അന്‍സാരിയെന്നയാളെ തല്ലിക്കൊന്ന കേസില്‍ ബിജെപി നേതാവടക്കം 11 പേര്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി.
മാര്‍ച്ച് 20ന് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതോടെ രാജ്യത്ത് ബീഫ് കൊലപാതകങ്ങളില്‍ ഉണ്ടാകുന്ന ആദ്യ ശിക്ഷയായി കേസ് മാറും.
കഴിഞ്ഞ ജൂണ്‍ 29നാണ് അലിമുദ്ധീന്‍ അന്‍സാരിയെ വാനില്‍ ബീഫ് കടത്തിയെന്നാരോപിച്ചു ബിജെപി നേതാവ് നിത്യാനന്ദ് മഹാതോയുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ ആക്രമിച്ചത്.
ആക്രമണം ആസൂത്രിതമായിരുന്നുവെന്നു കണ്ടത്തിയ കോടതി പ്രതികള്‍ക്കെതിരെ കൊലപാതകം, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അല്ലിമുദ്ധീന്റെ വാഹനം അഗ്‌നിക്കിരയാക്കിയ അക്രമികള്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചു കൊല്ലുകയായിരുന്നു. ഈ സംഭവത്തിനു ശേഷമാണ് മോദിക്ക് ഗോരക്ഷകരുടെ ആക്രമണങ്ങളെ തള്ളിപ്പറയേണ്ടി വന്നത്.
അന്‍സാരി ആക്രമിക്കപ്പെട്ട സമയത്ത് ഇയാളുടെ വാനില്‍ 200 കിലോയോളം മാട്ടിറച്ചി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പശു മാംസം ആണെന്നരോപിച്ചായിരുന്നു ബിജെപിക്കാരുടെ ആക്രമണം. അക്രമികള്‍ അന്‍സാരിയെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചിരുന്നു.
കേസിന്റെ വിചാരണ ഘട്ടത്തില്‍ കൊല്ലപ്പെട്ട അല്ലിമുദ്ധീന്റെ സഹോദരന്‍ ജലീല്‍ അന്‍സാരിയുടെ ഭാര്യ ജുരേഖയുടെ ദുരൂഹ മരണവും ഏറെ വിവാദമായിരുന്നു. കേസില്‍ മൊഴി നല്കാന്‍ തിരിച്ചറിയല്‍ രേഖ എടുത്ത് കോടതിയിലേക്ക് പോകും വഴി വാഹനമിടിച്ചു ജുരേഖ കൊല്ലപ്പെടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here