പെരിയാര്‍ പ്രതിമയുടെ തലയറുത്ത് സംഘപരിവാര്‍; ആക്രമണം പുതുക്കോട്ടൈയില്‍ സ്ഥാപിച്ച പ്രതിമയ്ക്ക് നേരെ

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമയ്ക്ക് നേരെ സംഘപരിവാര്‍ ആക്രമണം. പുതുക്കോട്ടൈയില്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയാണ് തലയറുത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

ത്രിപുര തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പല പ്രമുഖരുടെയും പ്രതിമകള്‍ക്കുനേരെ ആക്രമണം ഉണ്ടായിരുന്നു.

ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു അന്നു നശിപ്പിച്ചത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്നു എച്ച്.രാജ ഫെയ്‌സ്ബുക്കിലുടെ ഭീഷണി മുഴക്കിയിരുന്നു.

ഇത് ആദ്യമായല്ല ഇ.വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കാനുളള ആഹ്വാനവും ശ്രമങ്ങളും ഹിന്ദുത്വ സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ബ്രാഹ്മണ്യത്തിനെതിരെയും അനാചരങ്ങള്‍ക്കെതിരെയും ശക്തമായി പോരാടിയ സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഹിന്ദു സംഘടനകള്‍ അഴിച്ചുവിട്ടിരുന്നത്.

പെരിയാര്‍ എന്ന വിളിപ്പേരില്‍ പ്രശസ്തനായ ഈറോഡ് വെങ്കട രാമസാമി രൂപീകരിച്ചതാണു ദ്രാവിഡര്‍ കഴകം. തമിഴ്‌നാട്ടില്‍ ദ്രാവിഡ നയങ്ങള്‍ക്കും അതിലൂന്നിയ രാഷ്ട്രീയത്തിനും തുടക്കം കുറിക്കുന്നത് ഈ പ്രസ്ഥാനത്തിലൂടെയാണ്.

നേരത്തെ ബംഗാളില്‍ നെഹ്‌റു പ്രതിമയ്‌ക്കെതിരെയും ത്രിപുരയില്‍ ലെനിന്‍ പ്രതിമയും ഹിന്ദത്വ ശക്തികള്‍ തകര്‍ത്തിരുന്നു. പ്രതിമ തകര്‍ക്കുന്നതിനെതിരെ പ്രധാനമന്ത്രിയടക്കം നിരവധി നേതാക്കള്‍ രംഗത്തു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News