നഗ്നചിത്രം ഇന്‍റര്‍നറ്റില്‍; വീട്ടമ്മ ആത്മഹത്യ ചെയ്തു; വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനിയില്‍ വീട്ടമ്മ ജീവനൊടുക്കി. പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് 17നാണ് വീട്ടമ്മയായ സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മകളെ നൃത്തപഠന ക്ലാസില്‍ കൊണ്ടാക്കി വരുന്ന വഴിക്ക് വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. അന്ന് ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കളഞ്ഞ്‌ പോയ ഫോണ്‍ കിട്ടിയത്. പിന്നീട് വിദ്യാര്‍ത്ഥി ഈ ഫോണ്‍ തിരിച്ച് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഫോണ്‍ തിരിച്ച് നല്‍കുന്നതിന് മുന്‍പ് അതിലുണ്ടായിരുന്ന ചില രഹസ്യ ഫോട്ടോകള്‍ വിദ്യാര്‍ത്ഥി സ്വന്തം ഫോണിലേക്ക് പകര്‍ത്തിയിരുന്നു. പിന്നീട് ഈ ഫോട്ടോയുടെ പേരില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്താനും ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കാനും തുടങ്ങി.

‘അവര്‍ കൂടുതല്‍ നഗ്നചിത്രങ്ങള്‍ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു. ലൈംഗിക ബന്ധത്തിനും നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് നിഷേധിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തത്’- വീട്ടമ്മയുടെ സഹോദരന്‍ പൊലസിനോട് പറഞ്ഞു.

21 വയസുള്ള ഒരു യുവാവും 17ഉം 16ഉം വയസുള്ള വിദ്യാര്‍ത്ഥികളുമാണ് സംഭവത്തിന്‍റെ പേരില്‍ അറസ്റ്റിലായത്. വ്യത്യസ്ത സ്‌കൂളുകളില്‍ പഠിക്കുന്ന ഇവര്‍ അയല്‍വാസികളാണ്. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം പൊലീസ് വിദ്യാര്‍ത്ഥികളുടെ ഫോണില്‍ നിന്നും വേറെയും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here