ഗോരക്ഷാ കൊലപാതകത്തിലെ ആദ്യ ശിക്ഷാ വിധി ഇന്ന്; കേസില്‍ പ്രതികളായി ബിജെപി നേതാവടക്കം 11 പേര്‍

ദില്ലി: രാജ്യത്ത് ഗോരക്ഷാ കൊലപാതകത്തിന്റെ പേരിലുള്ള കേസില്‍ ആദ്യ ശിക്ഷാ ഇന്ന് വിധിയ്ക്കും. ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തില്‍ ബിജെപി നേതാവടക്കം 11 പേര്‍ പ്രതികളാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഇവര്‍ക്കുള്ള ശിക്ഷയാണ് കോടതി ഇന്ന് വിധിയ്ക്കുന്നത്.

പശുവിറച്ചി വാഹനത്തില്‍ കടത്തിയന്നാരോപിച്ചു ജാര്‍ഖണ്ഡില്‍ അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് കോടതി വിധിയ്ക്കും. അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് മാര്‍ച്ച് 16ന് കോടതി കണ്ടെത്തിയിരുന്നു.

ഗോരക്ഷകര്‍ നടത്തിയ കൊലപാതകങ്ങളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന കണ്ടെത്തുന്നത് രാജ്യത്ത് ആദ്യമായാണ്. 11 പ്രതികളുടെ പേരില്‍ കൊലക്കുറ്റവും മൂന്നു പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റവുമാണുള്ളത്. പ്രതികളില്‍ ഒരാളായ നിത്യനാഥ് മെഹാതോ ബിജെപിയുടെ രാംഘഡ് യൂണിറ്റ് മീഡിയാ ഇന്‍ ചാര്‍ജറാണ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണ് രാംഘഡില്‍ വെച്ച് മുപ്പതോളം വരുന്ന ഗോരക്ഷാ പ്രവര്‍ത്തകര്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. 200 കിലോ ഇറച്ചിയുമായി വാനില്‍ പോകുമ്പാഴായിരുന്നു ആക്രമം തുടര്‍ന്ന് വാഹനം കത്തിക്കുകയും ചെയ്തു. അരമണിക്കൂറിനു ശേഷമാണ് അന്ന് പൊലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും അലിമുദ്ദീന്‍ മരിച്ചിരുന്നു.

നീണ്ട 9മാസത്തെ വാദ പ്രതിവാദങ്ങള്‍ക്കു ശേഷമാണ് കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ വിസ്താരം നടക്കുന്ന ദിവസം സാക്ഷിയുടെ ഭാര്യ കൊല്ലപ്പെട്ടതും വിവാദമായിരുന്നു.

സാക്ഷി പറയാനെത്തിയ അലിമുദ്ദീന്റെ സഹോദരന്‍ ജലീല്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറന്നതിനാല്‍ ഭാര്യ ജുലേഖയേയും അലിമുദ്ദീന്റെ മകന്‍ ഷഹ്‌സാദ് അന്‍സാരിയേയും കാര്‍ഡ് എടുക്കാനായി വീട്ടിലേക്കയച്ചിരുന്നു.

എന്നാല്‍ ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ മറ്റൊരു ബൈക്കിടിച്ചു ജുലേഖ മരിച്ചു. ഇതെ തുടര്‍ന്ന് ജലീലിന് കോടതിയില്‍ ഹാജരാക്കാനായില്ല.ഇതിനു പിറകില്‍ ഗൂഢാലോചനയുണ്ടെന്ന് അലിമുദ്ദിന്റെ കുടുംബം സംശയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി കശാപ്പു നിരോധിച്ചതിനു പിന്നാലെയുണ്ടായ സംഭവം ദേശീയ തലത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News