നാടിന്റെ വികസനത്തിന് ഒപ്പമാണെന്ന് പ്രാഖ്യാപിച്ചു കീഴാറ്റൂരിൽ ആയിരങ്ങൾ അണി നിരന്ന വൻ ബഹുജന റാലി.സമാധാന തകർക്കാനുള്ള ശ്രമങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കും എതിരെ ജാഗ്രത പാലിക്കുന്നതിനായി കീഴാറ്റൂർ സംരക്ഷണ ജനകീയ സമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തിൽ കീഴാറ്റൂർ വയലിന് സമീപം പന്തൽ സ്ഥാപിച്ച് നാടിന് കാവൽ എന്ന പ്രചാരണം തുടങ്ങും.
കീഴാറ്റൂരിന്റെ മനസ്സ് എന്താണെന്ന് ലോകത്തോട് വിളിച്ചു പറയുന്നതായിരുന്നു ആയിരങ്ങൾ അണി നിരന്ന റാലി.ബൈപാസ്സിനായി സ്ഥലം വിട്ടു നൽകിയ ഭൂവുടമകൾ ആ സ്ഥലത്ത് ഞങ്ങൾ വികസനത്തിന് ഓപ്പമാണെന്ന് പ്രഖ്യാപിച്ചു ബോർഡുകൾ സ്ഥാപിച്ചു.
വികസന വിരുദ്ധരെ ഒറ്റപ്പെടുത്തുക,നാട്ടിൽ സമാധാനം നിലനിർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നു കേട്ടത്.കീഴാറ്റൂരിൽ നിന്നും ആരംഭിച്ച റാലി തളിപ്പറമ്പ് ടൗണിൽ സമാപിച്ചു.
തുടർന്ന് ചേർന്ന പൊതു യോഗത്തിൽ സി പി ഐ എം സംസ്ഥാന സമിതി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ,ജില്ലാ സെക്രെട്ടറി പി ജയരാജൻ ,എം പി മാരായ പി കെ ശ്രീമതി ടീച്ചർ,കെ കെ രാഗേഷ്,എം എൽ എ മാരായ ജയിംസ് മാത്യു, ടി വി രാജേഷ്,സിനിമാതാരം സന്തോഷ് കീഴാറ്റൂർ,സംവിധായകൻ ഷെറി തുടങ്ങിയവർ പങ്കെടുത്തു.
കൃഷിയും കൃഷി ഭൂമിയും സംരക്ഷിക്കണമെന്നത് തന്നെയാണ് എൽ ഡി എഫ് നയമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ദേശീയ പാത ഇല്ലാതാക്കുകയാണ് സമരക്കാരുടെ ലക്ഷ്യമെങ്കിൽ അതിന് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളാണ് എൽ ഡി എഫ് സർക്കാർ നടപ്പാക്കുന്നതെന്നും എന്നാൽ മുന്നണിയുടെ കാഴ്ചപ്പാട് നടപ്പാക്കാൻ ബാധ്യതയുള്ള മുന്നണിയിൽ ഉള്ള ചിലർ തന്നെ എതിര് നില്കുന്നത് ദൗർഭാഗ്യകരമാണെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടി.
കീഴാറ്റൂർ സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here