നടി ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യത്തിലുറച്ച് ദിലീപ്; നിര്‍ണായക ഉത്തരവ് ഇന്നുണ്ടായേക്കും; നടിയുടെ വാദങ്ങളും ഹൈക്കോടതിയില്‍

വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി നടി ആക്രമിക്കപ്പെട്ട കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണക്ക് വനിതാ ജഡ്ജി ഉള്‍പ്പടെ പ്രത്യേക കോടതി വേണമെന്ന നടിയുടെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

നേരത്തെ കേസ് പരിഗണിക്കവെ ദിലീപ് ഉള്‍പ്പടെ 10 പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. അതേ സമയം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇക്ക‍ഴിഞ്ഞ 14 ന് കേസ് പരിഗണിക്കവെയായിരുന്നു നടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.കേസിൽ വിചാരണയ്ക്കായി പ്രത്യേക കോടതി അനുവദിക്കുക, വനിതാ ജഡ്ജിയെ അനുവദിക്കുക, അതിവേഗ വിചാരണ, രഹസ്യ വിചാരണ, എന്നിവയ്ക്കു പുറമെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും തടയുക എന്നിവയാണ് ആവശ്യങ്ങൾ.

സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടെന്നിരിക്കെ എന്തിനാണ് പ്രത്യേക അഭിഭാഷകന്‍ മുഖേന ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ചോദിച്ച കോടതി സ്പെഷല്‍ പ്രോസിക്യൂട്ടറെ സഹായിക്കാന്‍ നടിയുടെ അഭിഭാഷകനോട് നിര്‍ദേശിച്ചിരുന്നു.ഹര്‍ജി ഇന്ന് പരിഗണിക്കും.

ഇതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഒഴികെ മറ്റെല്ലാ തെളിവുകളും പ്രതികൾക്ക് കൈമാറാനും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിർദേശിച്ചിരുന്നു .ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് ഹര്‍ജി നേരത്തെ പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു.

ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നതായും അതു പരിശോധിക്കണമെന്നും ദലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചിരുന്നു.എന്നാല്‍ നടിക്കെതിരെ നടന്നത് മാനഭംഗവും നീലച്ചിത്രം പകര്‍ത്താനുള്ള ശ്രമവുമായിരുന്നുവെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു.

അതേ സമയം എട്ടാം പ്രതി ദിലീപ് ഉൾപ്പടെ 10 പ്രതികൾ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ ഹാജരായിരുന്നു. 11, 12 പ്രതികളായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ ഹാജരായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here