ഒരാള്‍ രണ്ടുമണ്ഡലങ്ങളില്‍ ഒരേ സമയം മത്സരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദില്ലി: ഒരാള്‍ക്ക് രണ്ട് മണ്ഡലങ്ങളില്‍ ഒരേ സമയം മത്സരിക്കുന്നത് വിലക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

രണ്ട് മണ്ഡലത്തിലും വിജയിച്ചാല്‍ തെരഞ്ഞെടുപ്പ് ചിലവ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഈടാക്കണമെന്നും കമ്മീഷന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഒരേ സമയം രണ്ട് സീറ്റില്‍ മത്സരിക്കുന്നതിനെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി.

ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 33 പ്രകാരം ഒരേ സമയം രണ്ട് സീറ്റില്‍ മത്സരിക്കാന്‍ ഒരാള്‍ക്ക് കഴിയും. എന്നാല്‍ ജയിച്ചാല്‍ ഒരു മണ്ഡലത്തെ മാത്രം പ്രതിനിധീകരിക്കാനെ സാധിക്കു. ഒരു സീറ്റില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം.

ഇത് ജനാധിപത്യ ധ്വംസനമാണന്നും രണ്ട് സീറ്റില്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

രണ്ട് മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത് അധിക ചിലവാണന്ന് ചൂണ്ടികാട്ടിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് സീറ്റിലും ജയിച്ചാല്‍ സ്ഥനാര്‍ത്ഥിയില്‍ നിന്നും തിരഞ്ഞെടുപ്പ് ചിലവ് പിഴയായി ഈടാക്കണമെന്നും ആവശ്യപ്പെട്ടു.

വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. ഒരാള്‍ക്ക് ഒരു വോട്ടെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ഒരു മണ്ഡലം മാത്രമാക്കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അശ്വനി ഉപാദ്ധ്യയ വാദിച്ചു.

നിയമ കമ്മീഷന്റെ 170 ആമത്തെ റിപ്പോര്‍ട്ടിലും ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ഒരേ സമയം രണ്ട് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസില്‍ അടുത്ത് ജൂലൈയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel