പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരാന്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ ജനാധിപത്യ യുവജന പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തനരംഗത്ത് സജീവമായ എം വി ഗോവിന്ദന്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയിലേക്ക്. എം വി ഗോവിന്ദന്‍ 1970ലാണ് സിപിഐ എം അംഗമാവുന്നത്.

യുവജനപ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം കെഎസ്‌വൈഎഫ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയുമായി. ഡിവൈഎഫ്‌ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അഞ്ചുപേരില്‍ ഒരാളായിരുന്നു.

ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡണ്ടായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1986ല്‍ മോസ്‌കോ യുവജനസമ്മേളനത്തില്‍ പങ്കെടുത്തു.

അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരിക്കെ കാസര്‍കോട് ഏരിയ സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടു. അടിയന്തരാവസ്ഥയിലും പിന്നീടും കടുത്ത പൊലീസ് മര്‍ദനത്തിനിരയായി. 1991ല്‍ കോഴിക്കോട്ടു നടന്ന സമ്മേളനത്തില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായി. 2006ല്‍ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1996ലും 2001ലും തളിപ്പറമ്പില്‍നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ അറിയപ്പെടുന്ന വാഗ്മിയും സൈദ്ധാന്തികനുമാണ്. ഇരിങ്ങല്‍ യുപി സ്‌കൂളില്‍ കായികാധ്യാപകനായിരുന്ന ഗോവിന്ദന്‍ രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു.

2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. എറണാകുളം ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ ദേശാഭിമാനി ചീഫ് എഡിറ്ററാണ്. മൊറാഴയിലെ പരേതനായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയുടെയും മകനാണ് അറുപത്തിയഞ്ചുകാരനായ ഗോവിന്ദന്‍.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗംവും ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണുമായ പി കെ ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവര്‍ മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News