ലിഗയെ കണ്ടെത്താനായി പൊലീസ് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലിഗയുടെ മൃതദേഹം കണ്ടെത്താൻ വൈകി എന്നത് കൊണ്ട് അന്വേഷണം നടന്നില്ല എന്നുള്ള ആരോപണങ്ങൾ അപക്വമാണ്.
ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ദുഷ്പ്രചരണമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ കണാൻ ലിഗയുടെ കുടുംബത്തെ അനുവദിച്ചില്ല എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
ലിത്വാനിയൻ സ്വദേശിയായ ലിഗയെ കാണാനില്ല എന്ന വിവരം അറിഞ്ഞ ഉടൻ തന്നെ സർക്കാർ വിഷയത്തിൽ ഇടപെട്ടു. ലിഗയുടെ സഹോദരിയുടെയും ഭർത്താവിന്‍റെയും ദു:ഖത്തിനൊപ്പമാണ് സർക്കാർ.
എന്നാൽ സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ദുഷ്പ്രചരണമാണെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംഭവം നടക്കുമ്പോൾ താൻ കേരളത്തിലില്ല. തിരിച്ചെത്തി ഉടൻ തന്നെ ലിഗയുടെ കുടുംബവുമായി നിയമസഭയിൽ വച്ച് കൂടിക്കാഴ്ച നടത്തി. അന്നെ ദിവസമാണ് അവരെ മുഖ്യമന്ത്രിയെ കണാൻ അനുവദിച്ചില്ല എന്ന് ആരോപിക്കുന്നത്.
എന്നാൽ സാമൂഹ്യപ്രവർത്തകയായ അശ്വതി ഇവർക്ക് മുഖ്യമന്ത്രിയെ കാണണമെന്ന് ഒരിക്കൽ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം ഒരു സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ സർക്കാർ കൈകൊണ്ടിട്ടുണ്ട്.
ഒപ്പം സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അവർക്കായി സഹായ കേന്ദ്രങ്ങൾ തുടങ്ങുന്നത് സർക്കാർ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here