സ്വന്തമായി വീടെന്ന തങ്ങളുടെ ആഗ്രഹം സർക്കാർ സാക്ഷാത്ക്കരിച്ചതിലുള്ള നന്ദി അറിയിക്കാനാണ് മേജര്‍ മനോജ് കുമാറിന്‍റെ പിതാവ് എൻ കൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.
സർക്കാർ വാക്കു പാലിച്ചതിലുള്ള നന്ദിയും മനോജ് കുമാറിന്‍റെ പിതാവ് മുഖ്യമന്ത്രിയോട് പറഞ്ഞു. പുല്‍ഗാവില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ച മേജർ മനോജ്കുമാറിന്‍റെ കുടുംബത്തിന് അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
വിലയാധാരം നടത്തി വീടും സ്ഥലവും മനോജിന്‍റെ കുടുംബത്തിന്‍റെ പേരിലേക്ക് മാറ്റിക്കഴിഞ്ഞു. 27 ലക്ഷം രൂപ ഇതിനായി മാറ്റിവെച്ചു.
ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ തുക കൈമാറാനാകാത്ത കാര്യവും കൃഷ്ണന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
2016 മെയ് 31 നാണ് മേജര്‍ മനോജ് കുമാര്‍ പുല്‍ഗാവില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരണപ്പെട്ടത്. രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ജവാന്‍റെ കുടുംബത്തെ സംരക്ഷിക്കാൻ സര്‍ക്കാര്‍ അന്നു തന്നെ തീരുമാനിച്ചിരുന്നു.
അതിന്‍റെ ഭാഗമായി മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു, ഒപ്പം കുടുംബത്തിന് വീടും. മെയ് 31 ന് മനോജ് കുമാര്‍ വിടപറഞ്ഞിട്ട് രണ്ടു വര്‍ഷം തികയും. ഈ ദിവസം വീട്ടിൽ താമസം ആരംഭിക്കാനാണ് ആഗ്രഹമെന്ന് മേജർ മനോജിന്‍റെ പിതാവ് മുഖ്യമന്ത്രിയോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here