റോഡപകടങ്ങളിൽ കെെത്താങ്ങായി ട്രോമ കെയര്‍; ഇനി ഒറ്റ നമ്പറിൽ ട്രോമ കെയർ ആംബുലൻസ് സർവ്വീസ്; പദ്ധതിയ്ക്ക് തുടക്കമായി

സംസ്ഥാനത്ത് ഇനി ഒറ്റ നമ്പരിൽ ഐ.എം.എയുടെ മു‍ഴുവൻ ട്രോമ കെയർ ആംബുലൻസ് സർവ്വീസും ലഭ്യമാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് ഒൗദ്യോഗിക തുടക്കം കുറിച്ചു. സംസ്ഥാനത്ത് എവിടെ റോഡപകടമുണ്ടായാലും അത്യാധുനിക ട്രോമ കെയർ സേവനം ലഭിക്കുന്നതിന് ഐഎംഎ യും പൊലീസും ചേർന്ന് രൂപീകരിച്ചതാണ് പദ്ധതി.

റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവർക്കും പരിക്കേൽക്കുന്നവർക്കും കൈത്താങ്ങാകുന്ന അത്യാധുനിക ട്രോമ കെയർ സേവനമാണ് സംസ്ഥാനത്ത് നിലവിൽ വന്നത്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള പൊലീസുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിയിൽ ഇനി 9188 100 100 എന്ന ഒറ്റ നമ്പരിൽ ഐ.എം.എയുടെ മു‍ഴുവൻ ട്രോമ കെയർ ആംബുലൻസ് സർവ്വീസും ലഭ്യമാക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് നൽകി ഇതിന് ഔദ്യോഗിക തുടക്കം കുറിച്ചു. ഈ നമ്പറിൽ വിളിച്ചാൽ ഉടനടി ആംബുലൻസ് സൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ ആയിരത്തോളം ആംബുലൻസുകളെയാണ് ആദ്യഘട്ടത്തിൽ ഓൺലൈൻ ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അപകടസ്ഥലത്തു നിന്നു മൊബൈൽ നമ്പരിലേക്ക് വിളിച്ചാൽ തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിലാണു കോൾ എത്തുക . ഇവിടെ പ്രത്യേകമായി പരിശീലനം നൽകിയ ടീം വിളിച്ചയാളുടെ കൃത്യസ്ഥലം മനസ്സിലാക്കി മാപ്പിൽ അടയാളപ്പെടുത്തും.

തുടർന്ന് ഏറ്റവും അടുത്തുള്ള അമ്പുലൻസിലെ ജീവനക്കാർക്ക് വിവരം കൈമാറും. ഇതിന് വേണ്ടി ആമ്പുലൻസ് ഡ്രൈവർമാർക്ക് പൊലീസും, ഐ.എം.എ യും പരിശീലനം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിൽ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ചിരിക്കുന്ന നോഡൽ ഓഫിസർ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

നിലവിൽ നോൺ ഐ.സി.യു ആമ്പുലൻസുകൾക്ക് മിനിമം 500 രൂപയും, ഐ.സി. യു ആമ്പുലൻസുകൾക്ക് 600 രൂപയും അധികം കിലോമീറ്ററർ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here