വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കീഴടങ്ങിയ പോലീസുകാര്‍ക്ക് ജാമ്യം. ഗ്രേഡ് എസ് ഐ ജയാനന്ദൻ ഉള്‍പ്പടെ 4 പോലീസുകാര്‍ക്കാണ് പറവൂര്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണ സംഘം നാലു പേരെയും കേസിൽ നേരത്തെ പ്രതി ചേർത്തിരുന്നു.
ഗ്രേഡ് SI ജയാനന്ദന്‍, സന്തോഷ് ബേബി, ശ്രീരാഗ്, സുനിൽകുമാർ എന്നിവര്‍ക്കാണ് പറവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.25000 രൂപ കെട്ടി വെക്കുക,അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും അവര്‍ക്ക് മുന്നില്‍ ഹാജരാവുക തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കസ്റ്റഡി മരണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 4 പേരും പറവൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് പോലീസുകാര്‍ കോടതിയോട് ആവശ്യപ്പെട്ടു.പ്രതികളെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.ഇതെ തുടര്‍ന്നാണ് 4 പേര്‍ക്കും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസം 6 നാണ് വാസുദേവന്‍റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ അന്യായമായി കസ്റ്റഡിയിൽ വെച്ചതായി കണ്ടെത്തിയിരുന്നത്. അന്യായ തടങ്കലിന് കൂട്ടുനിന്നു എന്നതാണ് ഗ്രേഡ് SI ജയാനന്ദൻ ഉള്‍പ്പടെ 4 പേര്‍ക്കെതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കൂടാതെ ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദിക്കുന്നതിന് സാക്ഷികളായിട്ടും ഇക്കാര്യം ഇവർ മറച്ചുവെച്ചതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഇവരെക്കൂടി കേസില്‍ പ്രതിചേർത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here