രാഷ്ട്രീയ കുതിരകച്ചവടത്തിന്‍റെ വിളനിലമായി കര്‍ണാടക; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി; ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ രാജ്ഭവനില്‍; നാളെ സത്യപ്രതിജ്ഞയെന്ന് ബിജെപി; രാജ്ഭവന്‍ ഉപരോധിക്കുമെന്നും നിയമപോരാട്ടമെന്നും കോണ്‍ഗ്രസ്

രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കുതിരകച്ചവടത്തിന്‍റെ വിളനിലമായി കര്‍ണാടക മാറുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി രംഗത്തെത്തിയതോടെയാണ് രാജ്യം വലിയ കുതിരകച്ചവടത്തിന് സാക്ഷ്യം വഹിക്കുന്നത്.

ഗവര്‍ണറെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാനുള്ള അനുമതിയും ക്ഷണവും ഗവര്‍ണര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.

ഇന്ന് രാവിലെ യെദ്യൂരപ്പ ഗവര്‍ണറെ വസതിയിലെത്തി കണ്ടിരുന്നു. ഇതിനു പിന്നാലെ നാളെ സര്‍ക്കാരുണ്ടാക്കുമെന്ന അവകാശവാദവും ബിജെപി നേതാക്കള്‍ ഉന്നിയിച്ചിരുന്നു. നാളെ 12.30 ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ഗവര്‍ണറുടെ പിന്തുണയോടെയാണ് ബിജെപിയുടെ രാഷ്ട്രീയ കുതിരകച്ചവടമെന്ന ആരോപണവുമായി പ്രമുഖ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങലാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയത്.

രാഷ്ട്രീയ കുതിരകച്ചവടത്തിന് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇത് ജനാധിപത്യത്തിന് അപകടമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. അതേസമയം ഗവര്‍ണറെ വീണ്ടും കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുവാദം തേടാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍. ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെങ്കില്‍ എംഎല്‍എ മാരെ രാഷ്ട്രപതിയുടെ മുന്നിലെത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിക്കുകയാണെങ്കില്‍ കടുത്ത പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് അവര്‍. രാജ്ഭവന്‍ വളയുന്നതടക്കമുള്ള പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കും. ഒപ്പം നിയമപോരാട്ടവും ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ബിജെപിയുടെ രാഷ്ട്രീയ കുതിരകച്ചവടത്തിന് തടയിടാനായി കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എ മാരെ രാമഗിരിയിലെ ഈഗിള്‍ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ മാരില്‍ ചിലര്‍ ബിജെപിയുമായി അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കുമെന്നും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന ബിജെപിയുടെ ചിന്ത വ്യാമോഹം മാത്രമാണെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

ബിജെപിയുമായി ഒരു സഖ്യത്തിനും തയ്യാറല്ല. എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി 100 കോടി വാഗ്ദാനം ചെയ്തെന്നും കുമാരസ്വാമി. ജെഡിഎസ് യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കുമാരസ്വാമി.

ജനാഭിലാഷത്തിന് അനുസരിച്ചുളള സര്‍ക്കാരാണ് വേണ്ടത്. ബിജെപിയുമായി സഖ്യത്തിനില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് മോദിയുടെ വ്യാമോഹം. ഗവര്‍ണറെ കാണുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പാര്‍ട്ടി എംഎല്‍എ മാര്‍ക്ക് ബിജെപി 100 കോടി നല്‍കിയെന്ന് കുമാരസ്വാമി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News