‘ഇന്ന് പാലം വരും, നാളെ പാലം വരുമെന്ന് പറഞ്ഞ് വിഷ്ണുനാഥ് വെണ്‍മണി നിവാസികളെ പറ്റിച്ചത് പത്തുവര്‍ഷം; വഞ്ചിച്ചതിന്റെ പ്രതിഷേധം ഈ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുമെന്ന് നാട്ടുകാര്‍

ചെങ്ങന്നൂര്‍: 10 വര്‍ഷം പിസി വിഷ്ണുനാഥ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം എ.എല്‍.എ ആയിട്ടും വെണ്‍മണി പുന്തലത്താഴം നിവാസികളുടെ കാലങ്ങളായ ആവശ്യം കണ്ടില്ലെന്ന് നടിച്ചു.

സ്‌ക്കൂള്‍ കുട്ടികള്‍ മുതല്‍ നൂറുകണക്കിന് യാത്രക്കാര്‍ ദിവസവും സഞ്ചരിക്കുന്ന ഐറാണിക്കുഴി കടവില്‍ പന്തളത്തെയും വെണ്‍മണി പഞ്ചായത്തിനെയും ബന്ധിപ്പിക്കാന്‍ ഒരു പാലം വേണം എന്നത് ഇവിടുത്തെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.

ഇവിടെ പാലം വരികയാണെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റിപ്പോകാതെ വെണ്‍മണി നിവാസികള്‍ക്ക് പന്തളം മുനിസിപ്പാലിറ്റിയില്‍ എത്താനും എം.സി റോഡിന് സമാന്തരമായി ഒരു പാതയായും ഇത് ഉപകരിക്കുകയും ചെയ്യും.

കാലങ്ങളുടെ പഴക്കമുള്ള ആവശ്യമാണ് ഇവര്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. വെണ്മണി പുന്തലതാഴം ഐറാണിക്കുഴി കടവില്‍ നിന്നും അക്കരെയെത്താന്‍ ഒരു പാലം വേണം ഇവര്‍ക്ക്.

വെണ്മണി പഞ്ചായത്തിനെ പന്തളം മുനിസിപ്പാലിറ്റിയുമായും നൂറനാട് പഞ്ചായത്തുമായും ബന്ധിപ്പിക്കാന്‍ ഇവിടെ പാലം വന്നാല്‍ സാധിക്കും.

പാലം നിര്‍മാണത്തിനുള്ള മണ്ണ് പരിശോധന വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയതാണെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. അതു ഈ നാടിനോടുള്ള അവഗണന ആയിട്ടാണ് ഇവിടുത്തുകാര്‍ കാണുന്നത്.

നിലവില്‍ കടത്തിന് ഉപയോഗിക്കുന്ന വള്ളത്തിന്റെ അവസ്ഥ ഈ നാട്ടുകാരെ ഭീതിയിലാക്കുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഈ വള്ളം ഏത് സമയവും ഒരു അപകടത്തെ കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ 1 വര്‍ഷമായിട്ട് ഇവിടുത്തെ കടത്തുകാരന് തുക ലഭിക്കാത്തതിനാല്‍ വള്ളം പണിയാനുള്ള സാഹചര്യം അദ്ദേഹത്തിനില്ല.

പത്ത് വര്‍ഷം വിഷ്ണുനാഥ് എം.എല്‍.എ ആയിരുന്നപ്പോള്‍ ഇന്ന് പാലം വരും നാളെ പാലം വരും എന്നു പറഞ്ഞ് തങ്ങളെ വഞ്ചിച്ചതിന്റെ പ്രതിഷേധം ഈ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുമെന്നാണ് ഈ നാട്ടുകാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here