കുട്ടികളിലെ ലഹരി ഉപയോഗം ആശങ്കപ്പെടേണ്ടത്; തലച്ചോറ് രൂപപ്പെടുന്നതിന് മുമ്പുള്ള ലഹരി ഉപയോഗം ഗുരുതരപ്രശ്നം; അറിയണം ഇക്കാര്യങ്ങള്‍

കോട്ടയം: കൗമാര പ്രായത്തില്‍ ആരംഭിച്ചിരുന്ന ലഹരി ഉപയോഗം ഇപ്പോള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ആരംഭിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് സൈക്യാട്ടറി വിഭാഗം മേധാവി ഡോ. വര്‍ഗീസ് പുന്നൂസ്.

മന്ത്രിസഭ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ദിശ മേളയില്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരിയും പുതുതലമുറയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലച്ചോറ് രൂപപ്പെടുന്നതിന് മുമ്പുള്ള ലഹരി ഉപയോഗം കുട്ടികളില്‍ ആഘാതം സൃഷ്ടിക്കും. പുതുതലമുറ കൂടുതലായി കഞ്ചാവ് ലഹരിക്കായി ഉപയോഗിക്കുന്നു. ലഹരിയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും ലഹരി വസ്തുക്കള്‍ ലഭിക്കുവാന്‍ പണത്തിന് വേണ്ടിയും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളിലെ ലഹരി ഉപയോഗം കുറക്കുവാന്‍ എക്‌സൈസ് വകുപ്പിനൊപ്പം വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും പൊലീസും ഒരുമിച്ച് കൈകോര്‍ക്കണം.

ലഹരി വസ്തുക്കളോടുള്ള ആസക്തി രോഗം തന്നെയെന്ന് കരുതി ചികിത്സ നല്‍കണം. കുട്ടികളില്‍ ലഹരിയുടെ ആസക്തി കണ്ടെത്തിയാല്‍ ശാസ്ത്രീയമായ ഇടപെടല്‍ അത്യാവശ്യമാണെന്നന്നും പ്രതിസന്ധികളെ ആരോഗ്യപരമായി നേരിടാനുള്ള കഴിവ് ആര്‍ജ്ജിക്കാനായാല്‍ ലഹരി ഉപയോഗം കുറക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.എ അശോക് കുമാര്‍, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.ജി സുരേഷ്, ജില്ലാ സെക്രട്ടറി പി.എ മേഘനാഥന്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here