കണ്ണൂര്‍: കീരിയാട് ഇതര സംസ്ഥാനക്കാരനെ കുത്തി കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു. കുടുംബത്തോടൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന ഒഡീഷ സ്വദേശി പ്രഭാകര്‍ ദാസാണ് കൊല്ലപ്പെട്ടത്. അഞ്ചംഗ മുഖംമൂടി സംഘം കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. കനത്ത കാറ്റും മഴയും വന്നതിന് പിന്നാലെ വൈദ്യുതി നിലച്ച സമയത്തായിരുന്നു അഞ്ചംഗ സംഘം പ്രഭാകര്‍ ദാസിന്റെ വീട്ടിലെത്തിയത്.
പ്രഭാകർ ദാസിനെ കീഴ്‌പ്പെടുത്തി കെട്ടിയിട്ടതിന് ശേഷമാണ് കുത്തി കൊലപ്പെടുത്തിയത്. അക്രമം പ്രതിരോധിക്കുന്നതിനിടെ പ്രഭാകറിന്റെ ഭാര്യ ലക്ഷ്മിപ്രിയക്കും പരുക്കേറ്റു.
ശബ്ദം കേട്ട് അയല്‍വാസികളെത്തുമ്പോഴേക്കും പ്രഭാകർ ദാസ് മരിച്ചിരുന്നു. മുഖം മൂടി ധരിച്ചായിരുന്നു സംഘമെത്തിയത്. ലക്ഷ്മിപ്രിയയുടെയും മകളുടെയും സ്വര്‍ണവും അക്രമി സംഘം ഊരിവാങ്ങി.
പ്രഭാകര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്‍പിലുള്ള ഇടവഴിയില്‍ക്കൂടിയാണ് അക്രമികള്‍ രക്ഷപ്പെട്ടതെന്നാണ് പോലീസ് നിഗമനം ഇവിടെ നിന്നും രണ്ട് മുഖംമൂടികള്‍ പോലീസിന് ലഭിച്ചു. കുറച്ച് അകലെ നിന്നും ഒരു കത്തിയും ലഭിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു പ്രഭാകര്‍ദാസ്. മുന്‍വൈരാഗ്യമോ മോഷ്ണ ശ്രമത്തിനിടയിലുള്ള കൊലപാതകമോ ആകാമെന്നാണ് പൊലീസ് നിഗമനം. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here