ഗാസ അതിർത്തിയിലെ അശാന്ത അന്തരീക്ഷത്തിന്റെ ഭീകരത പുറത്തു വിടുന്നതാണ് വായിൽ നിന്ന് പുക വമിക്കുന്ന യുവാവിന്റെ ചിത്രം. പുകയിൽ മൂടിയ മുഖവുമായി ജീവനു വേണ്ടി പരക്കം പായുന്ന യുവാവിന്റെ ചിത്രം വാർത്താ എജൻസിയായ റോയിട്ടേഴ്സ് ആണ് പുറത്തുവിട്ടത്.
ആയിരത്തോളം വരുന്ന പലസ്തീൻ പ്രക്ഷോഭകർക്ക് നേരെ യിസ്രായേൽ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തിനിടെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ച. റോയിട്ടർ ഫോട്ടോ ഗ്രാഫറായ ഇബ്രാഹീം അബു മുസ്തഫ പകർത്തിയതാണ് ദുരന്തചിത്രം.
ജറുസലേം ദിനത്തോട് അനുബന്ധിച്ചാണ് ഗാസാ അതിർത്തിയിൽ പ്രക്ഷോഭകാരികൾ സംഘടിച്ചത്. ഇവർക്കു നേരെ സൈന്യം കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു.
ഇതിനിടെയാണ് പലസ്തീൻ പൗരനായ ഹയ്തം അബു സബ്ലയുടെ മുഖത്ത് കണ്ണീർ വാതക ഷെൽ തറച്ചത്.
ഗുരുതരമായി പരുക്കേറ്റ ഇയാൾ ഗാസയിലെ ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുകയാണ്. പരുക്കേറ്റവരെ ചികിത്സിക്കാനെത്തിയ പാരാമെഡിക്കൽ വോളന്റിയർ റസാൻ അൽ നജ്റി കഴിഞ്ഞ ആഴ്ച വെടിയേറ്റ് മരിച്ചത് യിസ്രായേലിനെതിരേ വലിയ ജനരോക്ഷം ഉയർത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് മറ്റൊരു ദുരന്തക്കാഴ്ച കൂടി ഗാസയിൽ നിന്ന് ലോകശ്രദ്ധ ആകർഷിക്കുന്നത്. കഴിഞ്ഞ മാർച്ച് മുപ്പത് മുതൽ ആരംഭിച്ച യിസ്രായേൽ നടപടിയിൽ കുട്ടികൾ ഉൾപ്പടെ നിരവധിപ്പേർക്ക് ജീവൻ നഷ്ടമായിക്കഴിഞ്ഞു. ആയിരകണക്കിന് ആളുകളാണ് പ്രതിദിനം ക്രൂരതയ്ക്ക് ഇരയാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here