‘നോമ്പും ഉസ്മാനും’; മന്ത്രി കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വെെറലാകുന്നു

‘നോമ്പും ഉസ്മാനും’; മന്ത്രി കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വെെറലാകുന്നു.

ഫേസ്ബുക്ക് പോസ്ററിന്‍റെ പൂര്‍ണരൂപം :

ആലുവയിൽ ഉസ്മാനെന്നയാളെ പോലീസ് അകാരണമായി മർദ്ദിച്ചുവെന്ന് പറയപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് തൽപരകക്ഷികളും ചില ചാനലുകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾ മുസ്ലിം സമുദായത്തെ രക്ഷിക്കാനല്ല ഒറ്റപ്പെടുത്താനാണ് ഉപകരിക്കുക . നോമ്പ് കാരനായ ഉസ്മാനെ മർദ്ദിച്ചു എന്നാണ് നിയമസഭക്കകത്ത് പ്രതിപക്ഷവും പുറത്ത് ഇടതുപക്ഷവിരുദ്ധ പത്രദൃശ്യ മാധ്യമങ്ങളും പറഞ്ഞ് കൊണ്ടിരിക്കുന്നത് .

നോമ്പ്കാലം സഹനത്തിന്റെ മാസമെന്നാണ് ഇസ്ലാംമത വിശ്വാസികൾ കരുതുന്നത് . ക്ഷമ വിശ്വാസിയുടെ മുഖമുദ്രയാകേണ്ട സമയത്താണ് , പറഞ്ഞവസാനിപ്പിച്ച ഒരു പ്രശ്നം വീണ്ടും കുത്തിപ്പൊക്കി പ്രകോപനമുണ്ടാക്കി “നോമ്പുകാരനായ” ഉസ്മാൻ പോലീസ് ഡ്രൈവറായ അഫ്സലെന്ന മറ്റൊരു “നോമ്പുകാരന്റെ” ദേഹത്ത് കൈവെച്ചത് . ആ ഘട്ടത്തിൽ അഫ്സലിന്റെ രക്ഷക്കെത്തി ഉസ്മാനെ മർദ്ദിച്ചുവെന്ന് അദ്ദേഹം തന്നെ പറയുന്ന പോലീസുകാരിൽ ഒരാൾ മറ്റൊരു “നോമ്പുകാരനായ” അബ്ദുൽ ജലീലാണ് . ASI പുഷ്പരാജനും കൂടെയുണ്ടായിരുന്നു .

തുടക്കമിട്ടത് ഉസ്മാനാണെങ്കിലും പോലീസ് കാണിക്കേണ്ട അവധാനത കാണിച്ചില്ലെന്നതിന്റെ പേരിലാണ് മൂന്ന് പോലീസുകാർക്കുമെതിരെ അച്ചടക്ക നടപടി ഉണ്ടായത് . ഉസ്മാനെ രക്ഷിക്കാനെന്ന മട്ടിൽ സ്റ്റേഷനിലും ആശുപത്രിയിലുമെത്തി കുഴപ്പത്തിന് ശ്രമിച്ചവരിൽ ഭൂരിഭാഗവും ആരായിരുന്നു ? കോൺഗ്രസ്സുകാരോ ലീഗുകാരോ ആയിരുന്നോ ? അല്ലെന്നതല്ലേ യാഥാർത്ഥ്യം .

തന്റെ എളാപ്പയുടെ മകനായ ഉസ്മാനെ രക്ഷിക്കാനെന്ന വ്യാജേന പ്രശ്നത്തിൽ ഇടപെട്ട ഇസ്മായിലിനെതിരെ ഭീകരപ്രവർത്തനത്തിന് ഒത്താശചെയ്ത് കൊടുത്തതുൾപ്പടെ നിരവധി കേസുകളാണുള്ളതെന്ന് രേഖകൾ സാക്ഷ്യപ്പെട്ടുത്തുന്നുണ്ട് . അദ്ദേഹത്തിന്റെ നീണ്ട താടിയുള്ള ഫോട്ടോ കണ്ടപ്പോൾ ഞാൻ കരുതിയത് തൊട്ടടുത്ത പള്ളിയിലെ സാത്വികനായ ഇമാമാകുമെന്നാണ് . SDPI ക്ക് വേണ്ടി BJP യും BJP ക്ക് വേണ്ടി SDPI യും പരസ്പരം വാദിക്കുന്നത് ഒന്നില്ലെങ്കിൽ മറ്റൊന്നുണ്ടാവില്ലെന്ന ബോദ്ധ്യത്തിന്റെ കൂടി വെളിച്ചത്തിലാണ് .

ഉസ്മാനെന്ന കഥാപുരുഷന് കാക്കിയോട് മുമ്പേ അലർജിയാണെന്നത് രഹസ്യമായപരസ്യമാണ് . ഈ ‘പഞ്ചപാവംഇര’ ഒരു SI യെ മർദ്ദിച്ച കേസിലെ പ്രതിയാണെന്ന കാര്യം ബോധപൂർവ്വം ചാനലുകളും പത്രങ്ങളും മറച്ചുവെച്ചു . പ്രതിപക്ഷവും അത് ഒളിപ്പിച്ചുവെച്ചു . തങ്ങളുദ്ദേശിച്ചത് നടക്കാൻ എന്ത് നെറികെട്ട മാർഗ്ഗവും സ്വീകരിക്കാൻ യാതൊരു മടിയുമില്ലെന്ന വസ്തുതയാണ് വാർത്താ വക്രീകരണത്തിലൂടെ മാധ്യമങ്ങൾ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നത് .

ഷുക്കൂർ എന്ന MSF കാരൻ വധിക്കപ്പെട്ടപ്പോൾ “മുസ്ലിമായ” ഷുക്കൂറിനെ കൊന്നുവെന്ന് പ്രചരിപ്പിച്ചു . ഫസൽ എന്ന NDF പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ “മുസ്ലിമായ” ഫസലിനെ വകവരുത്തിയെന്നായിരുന്നു പ്രചരണം . ഷുഹൈബെന്ന യൂത്ത് കോൺഗ്രസ്സുകാരൻ അക്രമത്തിൽ മരണപ്പെട്ടപ്പോൾ “മുസ്ലിമായ” ഷുഹൈബിനെ തട്ടിയെന്നായിരുന്നു നാട്ടിൽ പറഞ്ഞ് നടന്നത് . ഇടതുപക്ഷ ഭരണത്തിന് കീഴിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്നു വരുത്തിത്തീർക്കാൻ മുസ്ലിംലീഗും വെൽഫെയർ പാർട്ടിയും SDPI യും കുറച്ച് കാലമായി ശ്രമിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും

. അതിന് കോൺഗ്രസ്സ് ചൂട്ടു പിടിക്കുന്നത് എന്തിനാണ് ? ഇത്തരമൊരു പ്രചാരണത്തിനു പിന്നിലെ ഒളിയജണ്ട തിരിച്ചറിയാൻ പ്രബുദ്ധ കേരളത്തിനാകണം . മുസ്ലിങ്ങൾ മേൽപറഞ്ഞ മൂന്ന് പാർട്ടികളിലല്ലാതെ വേറെ ഒരു പാർട്ടിയിലും വിശിഷ്യാ സി.പി.എമ്മിൽ പ്രവർത്തിക്കാൻ പാടില്ലെന്നാണ് സമുദായ പാർട്ടികളുടെ അപ്രഖ്യാപിത പൊതുനയം . അറിഞ്ഞോ അറിയാതെയോ ചില പത്രമാധ്യമങ്ങൾ ഇതിന് പ്രോൽസാഹനം നൽകുന്നത് കേരളത്തിന്റെ മതേതര മനസ്സിനെ ദുർബലപ്പെടുത്താൻ മാത്രമേ സഹായിക്കുകയുള്ളു . വ്യത്യസ്ത മതസമുദായക്കാർ അവരവരുടെ സമുദായ ഭൂമികയിലെ രാഷ്ട്രീയ പാർട്ടികളിലേ അണിനിരക്കാവൂ എന്ന ബന്ധപ്പെട്ടവരുടെ ശാഠ്യം അംഗീകരിച്ചു കൊടുക്കാൻ നിന്നാൽ മലയാളത്തിന്റെ മതേതര ബോധമാകും ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുക .

കേരളത്തിൽ എന്നൊക്കെ വർഗീയ കലാപമോ ധ്രുവീകരണമോ നടന്നിട്ടുണ്ടോ അന്നൊക്കെ UDF ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത് . തലശ്ശേരി കലാപ വേളയിലും , മാറാട് ഒന്നും രണ്ടും കലാപകാലത്തും , ചാല കത്തിയെരിഞ്ഞപ്പോഴും , അലപ്പുഴ നബിദിന റാലിക്കുനേരെ പോലീസ് വെടിവെപ്പ് നടത്തിയപ്പോഴും , പാലക്കാട് സിറാജുന്നിസ എന്ന പെൺകുട്ടി വെടിവെപ്പിൽ മരണമടഞ്ഞപ്പോഴും , കിള്ളിയിൽ മുസ്ലിങ്ങൾ പോലീസ് അതിക്രമത്തിന് വിധേയമായപ്പോഴും , പൂന്തുറ കലുഷിതമായ ഘട്ടത്തിലും ആരായിരുന്നു ഭരണത്തിലുണ്ടായിരുന്നത് എന്ന് LDF വിരുദ്ധർ അന്വേഷിക്കുന്നത് നന്നാകും .

ഹിന്ദു തീവ്രവാദികൾ പറയുന്നത് പിണറായി സർക്കാർ ഹിന്ദുവിരുദ്ധരാണെന്നാണ് . മുസ്ലിം തീവ്രവാദികൾ ആണയിടുന്നത് പിണറായി ഗവൺമെന്റ് മുസ്ലിം വിരുദ്ധ ഗവൺമെന്റൊണെന്നാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഹിന്ദു വിരുദ്ധരോ മുസ്ലിം വിരുദ്ധരോ അല്ല , ഹിന്ദു – മുസ്ലിം വർഗീയതകൾക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതി മുന്നോട്ട് പോകുന്നവരാണ് . ഒരേസമയം ഇരുഭാഗത്തുമുള്ള വർഗീയവാദികളാൽ എതിർക്കപ്പെടുന്നു എന്നുള്ളത് പിണറായി സർക്കാർ ശരിയായ ദിശയിലാണെന്നതിന്റെ വ്യക്തമായ സൂചികയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News