സമാധാന കരാറില്‍ ഒപ്പുവെച്ച് അമേരിക്കയും ഉത്തരകൊറിയയും; ചരിത്രപരമായ കൂടിക്കാഴ്ചയെന്ന് രാഷ്ട്രത്തലവന്മാരുടെ പ്രതികരണം

സിംഗപ്പൂര്‍:  ചരിത്രപരമായ കൂടിക്കാഴ്ചയാണ് അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നടന്നതെന്ന് സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്കുശേഷം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി.ഉച്ചകോടിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇരുനേതാക്കളുടേയും പ്രതികരണം

ചൊവ്വാഴ്ച രാവിലെ ഒമ്പതിന്(ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക്) സിംഗപ്പൂരിലെ ദ്വീപ് റിസോര്‍ട്ടായ സെന്റോസയിലെ ക്യാപെല്ല ഹോട്ടലിലാണ് ഇരു നേതാക്കളും തമ്മില്‍ നടന്ന ചരിത്രപരമായ ഉച്ചകോടിക്കു തുടക്കമായത്‌.

‘തങ്ങളുടെ ഭൂതകാലം മാറ്റിവക്കുകയാണ്. ലോകം പുതിയ മാറ്റങ്ങളാണ് ഇനി വീക്ഷിക്കുക. ഈ ചര്‍ച്ച സാധ്യമാക്കിയതിന് ഡൊണാള്‍ഡ് ട്രംപിന് എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു’; സമാധാന ഉടമ്പടി കരാര്‍ ഒപ്പുവച്ച ശേഷം കിം ജോങ് ഉന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അതിപ്രധാനമായ ഒരു ഉടമ്പടിയിലാണ് തങ്ങള്‍ ഒപ്പുവച്ചിരിക്കുന്നത്. തങ്ങള്‍ക്കിരുവര്‍ക്കും ഇത് മികച്ച ദിവസമാണ്. ഇരു രാജ്യങ്ങളെ സംബന്ധിച്ചും, ഒപ്പം തമ്മില്‍ തമ്മിലും നിരവധി കാര്യങ്ങള്‍ പഠിച്ചു’; ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

കിം പ്രഗല്‍ഭനാണെന്നും തന്റെ രാജ്യത്തെ വളരെ സ്‌നേഹിക്കുന്നയാളാണെന്നും; കിമ്മില്‍ നിന്നും ട്രംപ് എന്തു പഠിച്ചു എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അമേരിക്കന്‍ പ്രസിഡന്റ് മറുപടി നല്‍കി. നിരവധി തവണ ഇനി തങ്ങള്‍ കൂടിക്കാഴ്ച നടത്തുമെന്നും പോകുന്നതിനുമുമ്പായി ട്രംപ് മാധ്യമസംഘത്തോട് വ്യക്തമാക്കി.

സിംഗപ്പൂര്‍ സിറ്റിയില്‍ അധികം അകലെയല്ലാത്ത ഹോട്ടലുകളില്‍ താമസിച്ചിരുന്ന ട്രംപിനും കിമ്മിനും കനത്ത സുരക്ഷയാണ് കോടിയുമായി ബന്ധപ്പെട്ട്‌ ഒരുക്കിയിരുന്നത്. സിംഗപ്പൂര്‍ സുരക്ഷാ സൈനികര്‍ക്ക് പുറമെ പ്രത്യേക പരിശീലനം നേടിയ നേപ്പാളി ഗൂര്‍ഖകളെയും ഉച്ചകോടി നടക്കുന്ന ഹോട്ടലിലും പരിസരത്തും വിന്യസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News